കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി വിജേഷ് പിള്ള. കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി താൻ വന്നുകണ്ടുവെന്ന സ്വപ്നയുടെ വാദം പച്ചക്കള്ളമാണെന്ന് വിജേഷ് പറഞ്ഞു.
സ്വപ്നയെ താൻ കണ്ടുവെന്നത് സത്യമാണ്. എന്നാൽ ഒടിടി പ്ലാറ്റ്ഫോമിലെ ഒരു വെബ്സീരിസുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യാനാണ് താൻ അവരെ കണ്ടത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല.
സ്വപ്നയ്ക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തിട്ടില്ല. വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നൽകാമെന്ന് പറഞ്ഞു. പുറത്തു വന്നത് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകളുടെ ചിത്രങ്ങളാണ്.
സിപിഎം എന്നല്ല ഒരു പാർട്ടിയിലും താൻ അംഗമല്ല. എം.വി. ഗോവിന്ദൻ നാട്ടുകാരനാണ്. എന്നാൽ അദ്ദേഹത്തെ ടിവിയിൽ മാത്രമാണ് കണ്ടുപരിചയം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും താൻ സംസാരിച്ചിട്ടില്ല. കുട്ടികളുമായി എത്തിയ സ്വപ്നയെ എങ്ങനെയാണ് തനിക്ക് ഭീഷണിപ്പെടുത്താൻ സാധിക്കുക.
ബംഗളൂരുവിലെ ഓഫീസിൽ വന്നാണ് സ്വപ്ന കണ്ടത്. അവിടെ വച്ചാണ് തങ്ങൾ സംസാരിച്ചത്. ഇപ്പറഞ്ഞതിലൊന്നും ഒരു വാസ്തവവുമില്ല. സ്വപ്ന പറഞ്ഞ പാർട്ടികളെയൊന്നും തനിക്കറിയില്ല. മീഡിയയിലും പത്രത്തിലുമൊക്കെയേ സ്വപ്ന പറയുന്ന ആളുകളെ താൻ കണ്ടിട്ടുള്ളു. തെളിവുകൾ ഉണ്ടെങ്കിൽ അവർ പുറത്തുവിടട്ടെ. ഭവിഷ്യത്തുകൾ നേരിടാൻ ഒരുക്കമാണ്.
ഇഡി തന്നെ ചോദ്യം ചെയ്തു. കാര്യങ്ങളെല്ലാം താൻ ഇഡിയോട് പറഞ്ഞതായും വിജേഷ് വ്യക്തമാക്കി.
സ്വപ്നയെ കണ്ടു; ആരോപണങ്ങൾ കള്ളം, ഒരു പാർട്ടിയിലും അംഗമല്ല: വിജേഷ് പിള്ള
07:30 AM Mar 10, 2023 | Deepika.com