പാറ്റ്ന: ബിഹാറിലെ ഭഗൽപൂരിൽ മുനിസിപ്പൽ ചെയർപേഴ്സണിന്റെ ഭർത്താവും സംഘവും കൗൺസിലറുടെ സഹോദരനെ മർദിക്കുന്നത് ടെറസിൽനിന്നും ചിത്രീകരിച്ച വിദ്യാർഥിയെ വെടിവച്ചുകൊന്നു. ബിഎഡ് വിദ്യാർഥി ആശിഷ് കുമാർ ആണ് മരിച്ചത്. ഭഗൽപൂരിലെ നൗഗാച്ചിയയിലായിരുന്നു സംഭവം.
നൗഗാച്ചിയ ചെയർപേഴ്സൺ പ്രീതി കുമാരിയുടെ ഭർത്താവ് ഡബ്ല്യൂ. യാദവും അവരുടെ സഹോദരൻ പപ്പു യാദവും സംഘവുമാണ് ആക്രമണം നടത്തിയത്. നൗഗാച്ചിയ 10 ാം വാർഡ് കൗൺസിലർ മനീഷ് സിംഗിന്റെ സഹോദരൻ ലാൽ സിംഗിനെയാണ് സംഘം മർദിച്ചത്. കൗൺസിലർ മനീഷ് സിംഗും സ്ഥലത്തുണ്ടായിരുന്നു.
ആശിഷ് കുമാറിന്റെ വീടിനു മുന്നിൽ പൊതുനിരത്തിലായിരുന്നു സംഘർഷം. ആശിഷും സഹോദരൻ സച്ചിനും വീടിന്റെ ടെറസിൽനിന്നും സംഘർഷം വീക്ഷിക്കുകയായിരുന്നു. ആശിഷ് സംഘർഷം മൊബൈലിൽ ചിത്രീകരിച്ചു.
അടിപിടിക്കിടെ ഡബ്ല്യൂ. യാദവിന്റെ സംഘത്തിലുള്ളവർ വെടിയുതിർത്തു. സംഭവം ചിത്രീകരിക്കുകയായിരുന്ന ആശിഷിനു നേർക്കും സംഘം നിറയൊഴിച്ചു. വെടിയേറ്റ ആശിഷിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബിഎഡ് രണ്ടാം വർഷ വിദ്യാർഥിയായിരുന്നു ആശിഷ്. പിതാവ് പ്രദീപ് പണ്ഡിറ്റ് നൗഗാച്ചിയയിൽ ഹാർഡ്വെയർ ഷോപ്പ് നടത്തുകയാണ്. വഴക്ക് മുതൽ ആശിഷിന് വെടിയേറ്റത് വരെയുള്ള മുഴുവൻ സംഭവങ്ങളും കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഘർഷം ചിത്രീകരിച്ച വിദ്യാർഥിയെ വെടിവച്ചുകൊന്നു
10:21 PM Mar 09, 2023 | Deepika.com