തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
എം.വി. ഗോവിന്ദന്റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരായ രേഖകൾ നൽകണമെന്നും ഇടനിലക്കാരനായ വിജയ്പിള്ള ആവശ്യപ്പെടുകയും പിന്നീട് ഭീക്ഷണിപ്പെടുത്തുകയും ചെയ്തെന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ.
ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ സംസ്ഥാന പോലീസും അന്വേഷിക്കണം. മുഖ്യമന്ത്രിക്കും പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും എതിരെ ഉന്നയിച്ചത് ദുരാരോപണമാണെങ്കിൽ അതിനെ നിയമപരമായി നേരിടുമോയെന്നും വ്യക്തമാക്കണം.
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപിക്കും സിപിഎമ്മിനുമിടയിൽ ഇടനിലക്കാരുണ്ട്. നേരത്തെ മാധ്യമ പ്രവർത്തകനായ ഷാജ് കിരണിന്റെ പേരും ഉയർന്നു വന്നിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ഷാജ് കിരണിന്റെ ബന്ധവും വെളിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഇടനിലക്കാരെ കുറിച്ചും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സ്വപ്നയുടെ ആരോപണം: മുഖ്യമന്ത്രിയും ഗോവിന്ദനും മറുപടി പറയണമെന്നു വി.ഡി. സതീശൻ
08:22 PM Mar 09, 2023 | Deepika.com