കൊച്ചി: ബ്രഹ്മപുരത്ത് 70 ശതമാനത്തോളം പുക പൂർണമായി നിയന്ത്രിക്കാൻ സാധിച്ചതായി എറണാകുളം ജില്ലാ കളക്ടർ. അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് ബ്രഹ്മപുരത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുക അണയ്ക്കുന്നതിനുള്ള അവസാന ഘട്ട പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകർ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റ് ആയി പ്രവർത്തിക്കുന്നു.
110 ഏക്കറിൽ 70 ഏക്കറിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. തീപിടിത്തം നിയന്ത്രിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുകയുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 70 ശതമാനം പ്രദേശത്തെ പുകയൽ പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞു. ബാക്കിയുള്ള 30 ശതമാനം പ്രദേശത്താണ് പുകയുള്ളത്.
പുകയണയ്ക്കാൻ പ്ലാസ്റ്റിക് കുമ്പാരത്തിലേക്ക് ഒരു മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് പന്പ് ചെയ്യുന്നതെന്നും കളക്ടർ അറിയിച്ചു.
ബ്രഹ്മപുരത്ത് 70 ശതമാനം പുക നിയന്ത്രിച്ചുവെന്ന് കളക്ടർ
07:51 PM Mar 09, 2023 | Deepika.com