തിരുവനന്തപുരം: നിരുപാധികമായി പാവപ്പെട്ടവർക്ക് നൽകുന്ന പണം അവരെ മടിയന്മാരാക്കുമെന്ന വാദത്തിന് തെളിവിന്റെ പിൻബലമില്ലെന്ന് നൊബേൽ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനർജി.
ജനങ്ങൾക്ക് എളുപ്പത്തിൽ പണം നൽകുന്നത് അവരെ മടിയന്മാരാക്കും, ജനങ്ങളെ ഒരു പരിധിയിൽ കവിഞ്ഞ് സഹായിക്കാൻ പാടില്ല തുടങ്ങിയ ഉദാരവത്കൃത ലോകത്തിലെ വാദങ്ങളിൽ കഴമ്പില്ല എന്നാണ് 13 രാജ്യങ്ങളിൽ നടത്തിയ റാൻഡമൈസ്ഡ് കൺട്രോൾഡ് ട്രയലിൽ നിന്ന് വ്യക്തമായത്- അദ്ദേഹം പറഞ്ഞു.
എങ്ങിനെ ദാരിദ്ര്യം തുടച്ചുനീക്കാം: കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും ലോകത്ത് നിന്നുമുള്ള പാഠങ്ങൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദാരിദ്ര്യ നിർമ്മാർജനം നടപ്പാക്കാൻ പാവപ്പെട്ടവരെ വിശ്വാസത്തിലെടുക്കണം. പണം നേരിട്ട് അവരുടെ കൈകളിൽ ഏൽപ്പിച്ചാൽ മദ്യപിച്ചും മറ്റും ദുർവ്യയം ചെയ്യുമെന്ന വാദവും അസ്ഥാനത്താണ്. ഇന്തോനേഷ്യയിൽ ക്രഡിറ്റ് കാർഡിന് സമാനമായ കാർഡ് ജനങ്ങൾക്ക് നേരിട്ട് നൽകിയപ്പോൾ അവർ കാർഡുപയോഗിച്ച് അവശ്യ സാധനങ്ങൾ വാങ്ങുകയും കാലക്രമേണ ദാരിദ്ര്യ നിരക്ക് 20 ശതമാനം കുറയുകയും ചെയ്തു-ബാനർജി ചൂണ്ടിക്കാട്ടി.
അതിദരിദ്രർക്ക് കന്നുകാലികൾ, മറ്റ് ജീവനോപാധികൾ എന്നിവ വിതരണം ചെയ്തശേഷം 10 വർഷം കഴിഞ്ഞ് തിരക്കിയപ്പോൾ അവരിൽ പലരും സമ്പന്നരായി മാറിയിരുന്നു. അവർക്ക് നൽകിയ പശു അവരുടെ പക്കൽ ഉണ്ടായിരുന്നില്ലെങ്കിലും അത് മൂലധനമായി നടത്തിയ നിരവധി ക്രയവിക്രയങ്ങളിലൂടെ ദാരിദ്ര്യം തുടച്ചുനീക്കപ്പെട്ടു. സ്വത്തോ ജീവിതോപാധിയോ കൈവന്നതിലൂടെ ലഭിച്ച ആത്മവിശ്വാസവും ഉണർവുമാണ് മാറ്റങ്ങൾ സൃഷ്ടിച്ചത്- ബാനർജി പറഞ്ഞു.
ഇന്ത്യയിൽ അധ്യാപനം എന്ന പ്രവൃത്തിയുടെ ഘടന തന്നെ കൊളോണിയൽ മനോഭാവത്തിൽ അധിഷ്ഠിതമാണെന്ന് അഭിജിത് ബാനർജി വിമർശിച്ചു. 'എന്ത് പഠിക്കണം എന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് വേണ്ടത്, അല്ലാതെ സിലബസ് അനുസരിച്ച് പഠിപ്പിക്കുകയല്ല,' അദ്ദേഹം നിരീക്ഷിച്ചു. എല്ലാ കുട്ടികളും വായിക്കാനും എഴുതാനുമുള്ള കഴിവ്, അടിസ്ഥാന ഗണിതം ചെയ്യാനുള്ള കഴിവ് എന്നിവ നേടണം-അദ്ദേഹം കൂട്ടിച്ചേർത്തു.
പാവപ്പെട്ടവർക്ക് പണം നൽകിയാൽ മടിയന്മാരാകില്ല, ദാരിദ്ര്യം മാറും: അഭിജിത് ബാനർജി
06:46 PM Mar 09, 2023 | Deepika.com