ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി പുതിയ ഡൽഹി വിദ്യാഭ്യാസ മന്ത്രി. ആപ്പ് വ്യക്തവായിരുന്ന സൗരഭ് ഭരദ്വാജ് ആരോഗ്യമന്ത്രിയായും ചുമതലയേറ്റു. അഴിമതി കേസുകളിൽ അറസ്റ്റിലായതിനെ തുടർന്ന് മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും രാജിവച്ച ഒഴിവിലാണ് അതിഷിയും സൗരഭ് ഭരദ്വാജും മന്ത്രിസഭയിലേക്ക് എത്തിയത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിദൂറും ചടങ്ങിൽ പങ്കെടുത്തു. സിസോദിയ വഹിച്ചിരുന്ന ഉപമുഖ്യമന്ത്രി സ്ഥാനം ആർക്കും ലഭിച്ചേക്കില്ല.
പൊതുമരാമത്ത്, വൈദ്യുതി, ടൂറിസം എന്നീ വകുപ്പുകളും അതിഷി കൈകാര്യം ചെയ്യും. ആരോഗ്യത്തിനുപുറമെ ജലവിതരണം, വ്യവസായം എന്നിവയും ഭരദ്വാജിന് നൽകിയിട്ടുണ്ട്. രാമനുവേണ്ടി ഭരതൻ നാട് ഭരിച്ചതുപോലെ സിസോദിയയും സത്യേന്ദർ ജെയിനും തിരിച്ചുവരുന്നതുവരെ അവരുടെ വകുപ്പുകൾ തങ്ങൾ കൈകാര്യം ചെയ്യുമെന്ന് അതിഷി പറഞ്ഞു.
സൗരഭ് ഭരദ്വാജ് ഡല്‍ഹി ജലവിതരണ വകുപ്പിന്റെ വൈസ് ചെയര്‍മാനായിരുന്നു. 2013-14 കാലയളവില്‍ എഎപി മന്ത്രിസഭയിലെ അംഗമായിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമായ അതിഷി, കല്‍ക്കാജി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ്. 2015-2017 കാലത്ത് സിസോദിയയുടെ വിദ്യാഭ്യാസ ഉപദേശകയായും അതിഷി പ്രവർത്തിച്ചിട്ടുണ്ട്.
മദ്യനയ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് സിസോദിയ രാജിവച്ചത്. കള്ളപ്പണക്കേസിലാണ് സത്യേന്ദ്ര ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തത്.
ഡൽഹിക്ക് പുതിയ മന്ത്രിമാർ; അതിഷിക്ക് വിദ്യാഭ്യാസം, സൗരഭ് ഭരദ്വാജിന് ആരോഗ്യം
05:45 PM Mar 09, 2023 | Deepika.com