ന്യൂഡൽഹി: ജയിൽശിക്ഷ അനുഭവിക്കുന്ന മനീഷ് സിസോദിയയെ ബിജെപി നേതാക്കൾ കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണം തള്ളി ജയിലധികൃതർ. മനീഷ് സിസോദിയയെ പ്രത്യേക ജയിലിലേക്കു മാറ്റിയത് അദ്ദേഹത്തിന്റെ സുരക്ഷ പരിഗണിച്ചാണെന്നും ജയിലിൽ നല്ല നടപ്പിന് അംഗീകരിക്കപ്പെട്ടവരാണ് പ്രത്യേക സെല്ലിൽ കഴിയുന്നതെന്നും ആം ആദ്മി നേതാക്കൾ ആരോപിക്കുന്നതുപോലെ കുറ്റവാളികളല്ലെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.
പ്രത്യേക സെല്ലിൽ കഴിയുന്നത് സിസോദിയയ്ക്ക് ധ്യാനത്തിന് ഉൾപ്പെടെ തടസമുണ്ടാക്കില്ലെന്നും സിസോദിയയുടെ ജയിലിലെ സുരക്ഷയ്ക്കെതിരേ എഎപി നേതാക്കൾ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജയിലധികൃതർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിൽ സിസോദിയയെ വകവരുത്തുന്നതിനാണ് ബിജെപി സർക്കാർ ജയിലിൽ അദ്ദേഹത്തെ കൊടുംകുറ്റവാളികളുടെ സെല്ലിൽ കഴിയാൻ വിടുന്നതെന്നാണ് എഎപി നേതാക്കളായ സൗരഭ് ഭരദ്വജ്, സഞ്ജയ് സിംഗ് എന്നിവർ ആരോപിച്ചത്.
ഡൽഹി മദ്യ നയക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയെ തിങ്കളാഴ്ചയാണ് ഡൽഹി റോസ് അവന്യൂ കോടതി 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടത്. തിഹാർ ജയിലാണ് സിസോദിയ തടവിൽ കഴിയുന്നത്.
സിസോദിയ തീഹാറിൽ സുരക്ഷിതനെന്ന് ജയിലധികൃതർ
10:12 AM Mar 09, 2023 | Deepika.com