കോഴിക്കോട്: സഹയാത്രികൻ തള്ളിയിട്ടതിനെ തുടർന്ന് ട്രെയിനിൽനിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്ര സ്വദേശി റഫീഖ് (23) ആണ് മരിച്ചത്. തിരുവനന്തപുരം ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായിരുന്നു ഇയാൾ.
മൂന്നാം വയസില്‍ ആന്ധ്രയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ റഫീഖ് ആദ്യം ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു. അവിടെനിന്ന് പുറത്തിറങ്ങിയശേഷം പലയിടത്തായി കഴിഞ്ഞുവരികയായിരുന്നു.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊയിലാണ്ടിയില്‍ യുവാവിനെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തിലെ പ്രതി തമിഴ്നാട് സ്വദേശി സോനു മുത്തുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മരിച്ചയാളെ അന്ന് തിരിച്ചറിയാനായിരുന്നില്ല.
തുടര്‍ന്ന് പോലീസ് പങ്കുവെച്ച ഫോട്ടോകള്‍ കണ്ട് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടാണ് റഫീഖിനെ തിരിച്ചറിഞ്ഞത്. ചില്‍ഡ്രന്‍സ് ഹോമിലെ ഡാറ്റാബേസിലുള്ള ഫോട്ടോകളുമായി പോലീസ് പങ്കുവെച്ച ഫോട്ടോകള്‍ ഒത്തുനോക്കുകയും ചെയ്തിരുന്നു.
മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു റഫീഖും സോനുവും. ട്രെയിനിന്‍റെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് റഫീഖിനെ പുറത്തേക്ക് തള്ളിയിട്ടെന്നുമാണ് പോലീസ് പറയുന്നത്.
യുവാവിനെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു
04:45 PM Mar 08, 2023 | Deepika.com