"ഇ.പിയുടേത് വനിതാ ദിന സന്ദേശം, ഒരു വനിതാ സംഘടനക്കും പരാതിയില്ലേ'

03:59 PM Mar 08, 2023 | Deepika.com
കൊച്ചി: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍റെ ജന്‍ഡര്‍ ന്യൂട്രല്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പെൺകുട്ടികൾ ആണ്‍കുട്ടികളെ പോലെ സമരത്തിനു ഇറങ്ങി എന്ന ഇ.പിയുടെ പരാമർശത്തിൽ ഒരു വനിതാ സംഘടനക്കും പരാതി ഇല്ലേയെന്നാണ് സതീശന്‍റെ ചോദ്യം.

ഇപിയുടേത് സിപിഎമ്മിന്‍റെ വനിതാ ദിന സന്ദേശമാണ്. പെൺകുട്ടികൾക്ക് പാന്‍റ്സും ഷർട്ടും ഇടാൻ പാടില്ലേ? മുടി ക്രോപ്പ് ചെയ്യാൻ പാടില്ലേ? ആൺകുട്ടികൾക്കു മാത്രമേ സമരം ചെയ്യാൻ പാടുള്ളോ? അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർശമാണ് ഇ.പി. ജയരാജൻ നടത്തിയതെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, ഇ.പിയുടെ പരാമർശത്തിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. കെഎസ്യു നേതാവ് മിവ ജോളിക്കെതിരായ പോലീസ് അതിക്രമത്തെ തുടർന്നാണ് ഇ.പിയുടെ വിവാദ പരാമർശമുണ്ടായത്.

ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ തിരിച്ചറിയാനാവില്ല. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ സമരത്തിൽ പോലീസിന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിൽ പെണ്‍കുട്ടികൾ വസ്ത്രം ധരിച്ചുവന്നതിൽ ജയരാജന്‍റേത് സ്വാഭാവിക ചോദ്യമാണെന്നാണ് ഗോവിന്ദന്‍റെ ന്യായീകരണം.