മുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 42 റൺസിന്റെ വിജയം. ക്യാപിറ്റൽസ് ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് യുപിയുടെ ഇന്നിംഗ്സ് 169 റൺസിന് അവസാനിച്ചു.
ഗുജറാത്ത് ജയന്റ്സിനെതിരായ മത്സരത്തിൽ തകർപ്പൻ അടികളുമായി നിറഞ്ഞ് കളിച്ച ഗ്രേസ് ഹാരിസിനെ പുറത്തിരുത്തിയാണ് യുപി മത്സരത്തിനിറങ്ങിയത്. ബാറ്റിംഗിന്റെ മൂർച്ച പോയ യുപി പരാജയം സമ്മതിച്ച മട്ടിലാണ് റൺചേസിന്റെ ആദ്യ ഭാഗത്ത് പെരുമാറിയത്. 90* റൺസ് അടിച്ചെടുത്ത ടാലിയ മക്ഗ്രോയുടെ ഒറ്റയാൾ പ്രകടനം യുപിയുടെ പരാജയഭാരം കുറച്ചു.
സ്കോർ:
ഡൽഹി ക്യാപിറ്റൽസ് 211/4(20)
യുപി വാരിയേഴ്സ് 169/5 (20)
ടോസ് നഷ്ടമായി ബാറ്റിംഗിന് അയയ്ക്കപ്പെട്ട ക്യാപിറ്റൽസിനായി ഓസീസ് താരങ്ങളായി മെഗ് ലാനിംഗ്, ജെസ് ജൊണാസൺ എന്നിവർ നടത്തിയ പ്രകടനമാണ് വമ്പൻ സ്കോറിന് വഴിവച്ചത്. ഓപ്പണറായി എത്തിയ ലാനിംഗ് 42 പന്തിൽ 10 ഫോറും മൂന്ന് സിക്സുമടക്കം പായിച്ച് 70 റൺസാണ് നേടിയത്. 20 പന്തിൽ മൂന്ന് വീതം ഫോറുകളും സിക്സും നേടിയ ജൊണാസൺ 40 റൺസുമായി പുറത്താകാതെ നിന്നു.
ജെമീമ റോഡ്രിഗസ്(34*), ആലീസ് കാപ്സി എന്നിവർ മികച്ച പിന്തുണ നൽകി. പന്തെടുത്ത ആറ് യുപി ബൗളർമാരിൽ അഞ്ച് പേരും 10 റൺസിന് മുകളിലാണ് എല്ലാ ഓവറിലും വിട്ടുനൽകിയത്. നാലോവറിൽ 29 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ ഷബ്നിം ഇസ്മായിൽ മാത്രമാണ് റണ്ണൊഴുക്ക് തടഞ്ഞത്. സോഫി എക്ലസ്റ്റോൺ, രാജേശ്വരി ഗെയ്ക്വാദ്, മക്ഗ്രോ എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടംനേടി.
മറുപടി ബാറ്റിംഗിൽ മക്ഗ്രോയ്ക്ക് മാത്രമാണ് തിളങ്ങാനായത്. 50 പന്ത് നീണ്ട ഇന്നിംഗ്സിൽ താരം 11 ഫോറുകളും നാല് സിക്സറുകളുമാണ് നേടിയത്. വിക്കറ്റുകൾ അധികം നഷ്ടമായില്ലെങ്കിലും ക്യാപിറ്റൽസ് ബൗളർമാരുടെ കണിശതയുള്ള ബൗളിംഗിന് മുമ്പിൽ യുപി പതറി. 24 റൺസ് നേടിയ സ്റ്റാർ ബാറ്റർ അലീസ ഹീലിയാണ് ടീമിന്റെ രണ്ടാമത്തെ മികച്ച സ്കോറിനുടമ.
ശ്വേത സെഹ്റാവത്ത്(1), കിരൺ നവ്ഗിരെ(2) എന്നിവർക്കും തിളങ്ങാനായില്ല. 4.2 ഓവറിൽ 31-3 എന്ന നിലയിൽ പതറിയ യുപിക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിലും മേധാവിത്വം നേടാനായില്ലെങ്കിലും മക്ഗ്രോയുടെ പോരാട്ടം ആശ്വാസമായി.
ക്യാപിറ്റൽസിനായി ജൊണാസൺ മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ ശിഖ പാണ്ഡേ, മരിസാനെ കാപ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ജയത്തോടെ നാല് പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് ക്യാപിറ്റൽസ്. രണ്ട് പോയിന്റുള്ള യുപി മൂന്നാമതാണ്.
ബലേ ഡൽഹി!
11:20 PM Mar 07, 2023 | Deepika.com