ബംഗളൂരു: കൈക്കൂലിക്കേസില്‍ മുൻകൂർജാമ്യം ലഭിച്ചതിനെ തുടർന്ന് ബിജെപി എംഎല്‍എ മഡല് വിരൂപാക്ഷപ്പയ്ക്കു ജന്മനാടായ ചെന്നഗിരിയിൽ വൻവരവേൽപ്പ്. ബിജെപി പ്രവർത്തകർ പടക്കംപൊട്ടിച്ചും പുഷ്പവൃഷ്ടി നടത്തിയുമാണ് ഒളിവിൽനിന്നും വെളിച്ചത്തിറങ്ങിയ എംഎൽഎയെ സ്വീകരിച്ചത്. നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് കൈക്കൂലിക്കേസില്‍ പ്രതിചേർക്കപ്പെട്ട വിരൂപാക്ഷപ്പയെ സ്വീകരിക്കാനെത്തിയത്.
കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡിലെ കരാറുകളിൽ അഴിമതി നടത്തിയ കേസിൽ മുഖ്യപ്രതിയാണ് ചെയർമാനായിരുന്ന മഡല് വിരൂപാക്ഷപ്പ. ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ചെയർമാൻ സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു.
കേസിൽ കർണാടക ഹൈക്കോടതിയെ സമീപിച്ച എംഎൽഎയ്ക്കു ഇടക്കാല മുൻകൂർജാമ്യം ലഭിച്ചു. 48 മണിക്കൂറിനുള്ളിൽ ലോകായുക്ത പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കർണാടക സോപ്സ് ആൻഡ് ഡിറ്റർജെന്റ്സ് ലിമിറ്റഡ് (കെഎസ്ഡിഎൽ) വളപ്പിൽ പ്രവേശിക്കരുതെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റീസ് കെ.നടരാജൻ പറഞ്ഞു.
കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡിന്റെ ചെയര്മാന് സ്ഥാനം രാജിവച്ച ശേഷം ഒളിവില്‍ പോയ എംഎല്‍എയെ എത്രയും വേഗം കണ്ടെത്തു ന്നതിനായി ലോകായുക്ത ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ഏഴു പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍ കര്‍ണാടക ലോ കായുക്ത നീക്കം തുടങ്ങിയതോടെയാണ് മുൻകൂർ ജാമ്യം തേടിയത്.
എംഎല്‍എയോടു ലോകായുക്ത പോലീസിനു മുന്നില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് അദ്ദേഹത്തിന്റെ ബംഗളൂരുവിലെയും ദാവനഗരെയിലെയും വീടുകളില്‍ എത്തിച്ചിട്ടുണ്ട്.
ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറായ മകൻ പ്രശാന്ത് മഡലിനെ കെഎസ്ഡിഎൽ ഓഫീസിൽവച്ച് പിതാവിന് വേണ്ടി 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഈ മാസം രണ്ടിന് ലോകയുക്ത പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ എംഎൽഎയുടേയും മകന്റെയും വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയാണ് പിടിച്ചെടുത്തത്.
കൈക്കൂലിക്കേസില്‍ മുൻകൂർജാമ്യം: വിരൂപാക്ഷപ്പയ്ക്കു ചെന്നഗിരിയിൽ വൻവരവേൽപ്പ്
07:21 PM Mar 07, 2023 | Deepika.com