തിരുവനന്തപുരം: കർണാടകത്തിലെ ലോകായുക്ത ഭരണകക്ഷി എംഎൽഎയുടെ വീട്ടിൽ കയറിവരെ റെയ്ഡ് നടത്തി കോടികളുടെ കൈക്കൂലിപ്പണം പിടിച്ചെടുക്കുന്പോൾ, പിണറായി സർക്കാർ വന്ധീകരിച്ച കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറിയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി.
മുഖ്യമന്ത്രി പ്രതിസ്ഥാനത്തു നിൽക്കുന്ന ദുരിതാശ്വാസനിധി തട്ടിപ്പ് കേസിൽ ഹിയറിംഗ് പൂർത്തിയായിട്ട് മാർച്ച് 18ന് ഒരു വർഷമാകുന്പോൾ വിധി പറയാൻ ലോകായുക്ത തയാറാകുന്നില്ല. ഹിയറിംഗ് പൂർത്തിയായാൽ ആറു മാസത്തിനകം വിധി പറയണമെന്ന സൂപ്രീം കോടതി നിർദേശമൊന്നും കേരള ലോകായുക്തയ്ക്ക് ബാധകമല്ല.
ലോകായുക്തയുടെ ചിറകരിഞ്ഞ ബിൽ ദീർഘകാലമായി ഗവർണറുടെ മുന്‍പിലുണ്ടെങ്കിലും അദ്ദേഹവും അതിന്മേൽ അടയിരിക്കുന്നു. സർക്കാരും ഗവർണറും ലോകായുക്തയും ചേർന്ന ത്രിമൂർത്തികൾ കേരളത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഇല്ലാതാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പോലീസുകാരന്റെ കുടുംബത്തിന് സർക്കാർ ആനുകുല്യങ്ങൾക്കു പുറമെ 20 ലക്ഷം രൂപയും ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന അന്തരിച്ച കെ.കെ. രാമചന്ദ്രൻനായരുടെ മകന് എൻജിനിയറായി ജോലിക്കു പുറമെ സ്വർണ വാഹനവായ്പകൾ തിരിച്ചടയ്ക്കുന്നതിന് ഒന്‍പത് ലക്ഷം രൂപയും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് വിദ്യാഭ്യാസ ചെലവ് ഉൾപ്പെടെ 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി അനുവദിച്ച അഴിമതിയാണ് ലോകായുക്തയുടെ മുന്‍പിലെത്തിയത്.
രോഗം, അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവയ്ക്കാണ് ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം. മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്. ശശികുമാറിന്റെ ഇതു സംബന്ധിച്ച ഹർജി പ്രസക്തമാണെന്ന് ലോകായുക്ത തുറന്നു സമ്മതിച്ചെങ്കിലും ഒരു വർഷമായിട്ടും വിധി പറയാത്തത് മുഖ്യമന്ത്രിയെ ഭയന്നാണോയെന്ന് വിമർശനമുണ്ട്.
ലോകായുക്ത നീതിയുക്തമായ തീരുമാനമെടുത്താൽ അത് ബാധിക്കാൻ പോകുന്നത് തന്നെയാണെന്നു തിരിച്ചറിഞ്ഞാണ് അമേരിക്കയിൽ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ഓണ്‍ലൈൻ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത് അതിവേഗം ഓർഡിനൻസും പിന്നീട് ബില്ലും കൊണ്ടുവന്നതെന്നും സുധാകരൻ ആരോപിച്ചു.
ലോകായുക്ത ഒരു വർഷമായിട്ടും വിധി പറയുന്നില്ല; കർണാടകയെ കണ്ടുപഠിക്കണമെന്നു കെ. സുധാകരൻ
08:00 PM Mar 05, 2023 | Deepika.com