വൈക്കം: മധ്യവയസ്കനെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടു യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ. വെച്ചൂര്‍ ശാസ്തക്കുളം കുന്നപ്പള്ളില്‍ രതിമോള്‍ (ഷീബ 49), ഓണംതുരുത്ത് പടിപ്പുരയില്‍ രഞ്ജിനി (37), കുമരകം ഇല്ലിക്കുളംചിറ ധന്‍സ് (39) എന്നിവരെയാണു വൈക്കം പോലീസ് അറസ്റ്റു ചെയ്തത്.
ഇവര്‍ മൂവരും ചേര്‍ന്ന് വൈക്കം സ്വദേശിയും രതിമോളുടെ ബന്ധുവുമായ മധ്യവയസ്കനെയാണ് ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. 50 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.
റൂഫ് വര്‍ക്ക് ജോലി ചെയ്യുന്ന ഇയാളെ രതിമോള്‍ ഇവരുടെ വീടിന്റെ സമീപത്തുള്ള വീട്ടില്‍ ജോലി ഉണ്ടെന്നും ഇത് നോക്കുവാന്‍ വരണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി. തുടര്‍ന്ന് വീട്ടിലെത്തിയ സമയം ആ വീട്ടുകാര്‍ പുറത്തുപോയിരിക്കുകയാണെന്നും അവര്‍ വന്നിട്ട് നോക്കാമെന്ന് പറഞ്ഞ് ഇയാളെ അടുത്ത മുറിയില്‍ ഇരുത്തുകയായിരുന്നു. തുടര്‍ന്ന് രഞ്ജിനി നഗ്നയായി മധ്യവയസ്കന്റെ മുറിയിലേക്ക് കടക്കുകയും ഈ സമയം കൂട്ടാളിയായ ധന്‍സ് മുറിയില്‍ എത്തി ഇവരുടെ വീഡിയോ പകര്‍ത്തുകയുമായിരുന്നു.
ഇതിനുശേഷം ഷീബ വന്ന് യുവാവ് പോലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താല്‍ ഒത്തുതീര്‍പ്പാക്കാമെന്ന് അറിയിച്ചു. താൻ പറഞ്ഞ് 50 ലക്ഷം എന്നുള്ളത് ആറ് ലക്ഷം രൂപ ആക്കിയിട്ടുണ്ടെന്ന് രതിമോൾ പറഞ്ഞു. താനത് കൊടുത്തിട്ടുണ്ടെന്നും ഇത് പിന്നീട് തനിക്ക് തിരിച്ചുതരണമെന്ന് മധ്യവയസ്കനോട് രതിമോൾ ആവശ്യപ്പെടുകയുമായിരുന്നു.
പിന്നീട് പലപ്പോഴായി ഷീബയും ഇവരുടെ ഫോണില്‍നിന്നു ധന്‍സും വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കില്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് മധ്യവയസ്കന് പോലീസില്‍ പരാതിപ്പെടുകയും വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയായിരുന്നു.
ഹണി ട്രാപ്പ്: വൈക്കത്ത് യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
10:49 PM Mar 04, 2023 | Deepika.com