ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും നാടകീയമായ ജയത്തിന് സാക്ഷി വഹിച്ച് ശ്രീകണ്ഠീരവ സ്റ്റേഡിയം. എലിമിനേറ്റർ പോരാട്ടത്തിലെ അധികസമയത്ത് ബിഎഫ്സിക്ക് അനുവദിച്ച ഗോളിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് മൈതാനം വിട്ടു.
97-ാം മിനിറ്റിൽ വിബിൻ മോഹനൻ നടത്തിയ ഫൗളിന് ശേഷമുള്ള ഫ്രീകിക്കിനെച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്. ബ്ലാസ്റ്റേഴ്സ് പെനൽറ്റി ബോക്സിന് തൊട്ടടുത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് റഫറി വിസിൽ മുഴുക്കുന്നതിന് മുമ്പായി സുനിൽ ഛേത്രി തൊടുത്തു. ഛേത്രിയുടെ കിടിലൻ ചിപ് ഷോട്ട്, മുന്നോട്ട് കയറി നിൽക്കുകയായിരുന്ന പ്രഭ്സുഖൻ ഗില്ലിനെ മറികടന്ന് വലയിലെത്തി.
ഇതോടെ മഞ്ഞപ്പട ബെഞ്ച് പ്രതിഷേധവുമായി ചാടിയിറങ്ങി. ഫ്രീ കിക്ക് എടുക്കുന്നതിന് മുമ്പ് മാർക്ക് ചെയ്യേണ്ട മാജിക് സ്പ്രേ ലൈൻ റഫറി ക്രിസ്റ്റൽ ജോൺ വരച്ചിരുന്നില്ല. കേരള താരങ്ങൾ കിക്കിന് തയാറാക്കുന്നതിന് മുമ്പ് തന്നെ ഛേത്രി പന്ത് തൊടുത്തു. കിക്കെടുക്കുന്ന താരവുമായി പ്രതിരോധനിര പാലിക്കേണ്ട അകലവും റഫറി പരിഗണിച്ചില്ല.
ഇതോടെ കൊമ്പന്മാരുടെ പരിശീലകൻ ഇവാൻ വുക്കമനോവിച്ച് കളത്തിലിറങ്ങി താരങ്ങളെ തിരികെ വിളിച്ചു. റഫറി ഗോൾ നിഷേധിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. തുടർന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം ഉപേക്ഷിച്ച് ഡഗ്ഔട്ടിലേക്ക് മടങ്ങി.
30 മിനിറ്റോളം തടസപ്പെട്ട മത്സരം ബംഗളൂരു 1-0 എന്ന സ്കോറിന് ജയിച്ചതായി പ്രഖ്യാപിച്ചതോടെ, ബംഗളൂരു സെമിഫൈനലിലേക്ക് മുന്നേറി.
നേരത്തെ, മത്സരത്തിന്റെ നിശ്ചിതസമയത്ത് വാശിയേറിയ പോരാട്ടമാണ് നടന്നത്. ആറാം മിനിറ്റിലെ ഹാവി ഹെർണാണ്ടസിന്റെ ഫ്രീകിക്കിൽ തലവച്ച റോയ് കൃഷ്ണ ആദ്യ ഗോൾ നേടുമെന്ന് കരുതിയെങ്കിലും ഗോൾലൈൻ സേവിലൂടെ ജെസൽ കാർണെയ്റോ കൊമ്പന്മാരെ രക്ഷിച്ചു. എന്നാൽ ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലിനെതിരെ കൃഷ്ണ ഫൗൾ ചെയ്തെന്ന് റഫറി വിധിച്ചിരുന്നു.
25-ാം മിനിറ്റോടെ ബ്ലാസ്റ്റേഴ്സ് ഉണർന്നു. കോർണറിൽ നിന്ന് ലഭിച്ച സുവർണാവസരം വിക്ടർ മോംഗിൽ പാഴാക്കി. ഗോൾവരയ്ക്ക് മുമ്പിൽ നിന്ന് തട്ടിയിട്ടാൽ ഗോളാകുമായിരുന്ന പന്ത്, മോംഗില്ലിന് നിയന്ത്രണത്തിൽ നിർത്താൻ സാധിച്ചില്ല. 70-ാം മിനിറ്റിലെ കോർണറിൽ നിന്ന് ലഭിച്ച അവസരം നിഷു കുമാർ ബഹിരാകാശത്തേക്ക് നിക്ഷേപിച്ചതും തിരിച്ചടിയായി.
അവസാന 20 മിനിറ്റിലെ പോരാട്ടത്തിനായി ബിഎഫ്സി സുനിൽ ഛേത്രിയെയും ബ്ലാസ്റ്റേഴ്സ് സഹൽ അബ്ദുൽ സമദിനെയും ഇറക്കിയതോടെ മത്സരത്തിന് വാശിയേറി.
ബിഎഫ്സിക്ക് നാടകീയ"ജയം'; കളിക്കളത്തിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ഇറങ്ങിപ്പോയി
10:23 PM Mar 03, 2023 | Deepika.com