ദുബായ്: ബോർഡർ - ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനെ പോർക്കളത്തിന് പകരം പൊടിക്കളമായി മാറ്റിയ ഇൻഡോർ ഹോൽക്കാർ സ്റ്റേഡിയത്തിലെ പിച്ചിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകൾ ശിക്ഷ വിധിച്ച് ഐസിസി.
ശിക്ഷാനടപടിക്ക് എതിരെ അപ്പീൽ നൽകാൻ ബിസിസിഐക്ക് 14 ദിവസത്തെ സാവകാശം ഐസിസി അനുവദിച്ചിട്ടുണ്ട്. അഞ്ച് വർഷ കാലാവധിക്കിടെ ഏതെങ്കിലും വേദിക്ക് അഞ്ചോ അതിലധികമോ ഡീമെറിറ്റ് പോയിന്റുകൾ ശിക്ഷ ലഭിച്ചാൽ 12 മാസത്തേക്ക് സമ്പൂർണ മത്സരവിലക്ക് ലഭിക്കും. രണ്ട് ഡീമെറിറ്റ് പോയിന്റുകൾ കൂടി ലഭിച്ചാൽ സ്റ്റേഡിയം ബ്ലാക്ക്ല്ലിസ്റ്റ് ചെയ്യപ്പെടാൻ സാധ്യത ഏറെയാണ്.
ഇൻഡോറിലെ പിച്ച് തീർത്തും വരണ്ടതായിരുന്നുവെന്നും സ്പിൻ ബൗളർമാർക്ക് മേൽക്കൈ നൽകുന്നതായിരുന്നുവെന്നും ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ് അറിയിച്ചു.
മത്സരത്തിലെ അഞ്ചാം പന്ത് തന്നെ പിച്ചിൽ വിള്ളൽ വരുത്തി. ബൗളർമാർക്കും ബാറ്റർമാർക്കും തുല്യാവസരം നൽകുന്ന സ്ഥിതി അല്ലായിരുന്നു ഉണ്ടായിരുന്നത്. സീം മൂവ്മെന്റിന് യാതൊരു സാധ്യതയും ഇല്ലായിരുന്നു. അപ്രതീക്ഷിത ബൗൺസ് വ്യതിയാനം അനുഭവപ്പെട്ടിരുന്നതായും ബ്രോഡ് അറിയിച്ചു.
മത്സരത്തിൽ ഓസ്ട്രേലിയ ഒമ്പത് വിക്കറ്റിനാണ് വിജയിച്ചത്.
പൊടിക്കളം പിച്ചിന് ഡീമെറിറ്റ് പോയിന്റ് നൽകി ഐസിസി
07:44 PM Mar 03, 2023 | Deepika.com