ബംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ മകനെ ലോകായുക്ത പിടികൂടിയതിനെ തുടർന്ന് കർണാടക സോപ്സ് ആൻഡ് ഡിറ്റർജെന്റസ് ലിമിറ്റഡിന്റെ (കെഎസ്ഡിഎൽ) ചെയർമാൻ സ്ഥാനം കർണാടക ബിജെപി എംഎൽഎ മാഡാൾ വിരൂപാക്ഷപ്പ രാജിവച്ചു. തന്റെ കുടുംബത്തിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ലോകായുക്ത നടപടിയെന്നും ധാർമികതയുടെ പേരിൽ രാജിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മയ്ക്കു എംഎൽഎ രാജിക്കത്ത് കൈമാറി. ദാവൻഗരെ ജില്ലയിലെ ചന്നഗിരി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് വിരൂപാക്ഷപ്പ. വ്യാഴാഴ്ച ലോകായുക്തയുടെ അഴിമതിവിരുദ്ധ വിഭാഗമാണ് വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് മാഡാളിനെ പിടികൂടിയത്.
ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ (ബിഡബ്ല്യുഎസ്എസ്ബി) ചീഫ് അക്കൗണ്ടന്റായ പ്രശാന്ത് കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്. ക്രെസന്റ് റോഡിലെ ഓഫീസില്‍വച്ച് കരാറുകാരനിൽനിന്ന് 40 ലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്.
കരാറുകാരൻ ലോകായുക്തയ്ക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന ഓപ്പറേഷനിൽ പ്രശാന്ത് കുടുങ്ങുകയായിരുന്നു. ലോകായുക്ത പോലീസ് കെണിയൊരുക്കി കൈയോടെ പിടികൂടി. പ്രശാന്തിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 1.7 കോടി രൂപ കണ്ടെത്തി.
ഇതിനുപിന്നാലെ എംഎൽഎയുടെയും മകന്റെയും വീടുകളിൽ നടന്ന റെയ്ഡിൽ 8.12 കോടി രൂപ പിടിച്ചെടുത്തു. കൂമ്പാരമായി കൂട്ടിയിട്ട പണം ഉദ്യോഗസ്ഥര്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിരുപാക്ഷപ്പ ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.
മകൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ; ചെയർമാൻ സ്ഥാനമൊഴിഞ്ഞ് ബിജെപി എംഎൽഎ
06:38 PM Mar 03, 2023 | Deepika.com