കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ എം.കെ. രാഘവന് എംപി നടത്തിയ വിവാദ പരാമർശത്തിൽ കെപിസിസി റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകാൻ കോഴിക്കോട് ഡിസിസി പ്രസിഡന്റിനോട് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ആവശ്യപ്പെട്ടു. സ്ഥാനമാനങ്ങൾ വേണമെങ്കില്‍ ഒന്നും മിണ്ടാതിരി ക്കണമെന്നായിരുന്നു രാഘവന്റെ പ്രസ്താവന.
വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. പഴയ കോണ്‍ഗ്രസിലെ ആത്മബന്ധം ഇന്നത്തെ കോണ്‍ഗ്രസില്‍ ഇല്ലെന്നും രാഘവൻ പറഞ്ഞു.
അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഇന്ന് ആത്മബന്ധങ്ങള്‍ ഇല്ലാതാവുന്നു. പാര്‍ട്ടിയുടെ ഗുണപരമായ വളര്‍ച്ചക്ക് ഗുണപരമായ ആളുകളെ കൊണ്ടുവരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അധഃപതിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"രാജാവ് നഗ്നനാണെന്ന് പറയാന്‍ ആരും തയാറല്ല. ഇത് വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. സ്ഥാനമാനങ്ങൾ വേണമെങ്കില്‍ ഒന്നും മിണ്ടാതിരിക്കുക യാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ അവസ്ഥ. അതില്‍ വലിയ ദുഃഖമുണ്ട്.
എന്ത് പുനഃസംഘടനയാണെന്ന് പറഞ്ഞാലും സ്വന്തക്കാരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നതിനപ്പുറത്ത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ആരെയും കൊണ്ടുവരുന്നില്ല. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് ഇന്ന് കോണ്‍ഗ്രസിലെ രീതി. നാളെ നമ്മുടെ പോക്ക് എങ്ങോട്ടാണെന്ന് സ്വയം ആലോചിക്കണം'. എം .കെ. രാഘവന് വിമര്‍ശിച്ചു.
പാര്‍ട്ടിയെ നയിക്കാന്‍ വി.എം. സുധീരനെ പോലെയുള്ള നേതാക്കള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഘവന്റെ യൂസ് ആൻഡ് ത്രോ പരാമർശം: റിപ്പോർട്ട് തേടി കെപിസിസി
05:13 PM Mar 03, 2023 | Deepika.com