കണ്ണൂര്‍: കാര്‍ കത്തി ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തില്‍ വണ്ടിയിലുണ്ടായിരുന്നത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. തളിപ്പറമ്പ് സബ് ജ്യുഡീഷൽ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വണ്ടിയിൽ രണ്ട് കുപ്പികളിൽ പെട്രോൾ ഉണ്ടായിരുന്നെന്നാണ് കണ്ടെത്തൽ. എന്നാൽ കുപ്പിയിൽ വെള്ളമായിരുന്നെന്നാണ് കുടുംബത്തിന്റെ അവകാശവാദം.
ഫെബ്രുവരി രണ്ടിനാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് പൂർണഗർഭിണിയായ യുവതിയും ഭർത്താവും മരിച്ചത്. തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് നേരത്തെ തന്നെ മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്രവേഗം തീ ആളിക്കത്താന്‍ കാരണമായത് കാറിനുള്ളിലെ പെട്രോള്‍ സാന്നിധ്യമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അപകടം ഉണ്ടായ പിറ്റേദിവസമാണ് കാറിനുള്ളില്‍ നിന്ന് പെട്രോളിന്റെ കുപ്പി കണ്ടെത്തിയത്. കത്തിയ കാറിലെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം: കുപ്പിയിൽ പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്
05:00 PM Mar 03, 2023 | Deepika.com