ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സസ്പെന്ഷന് ദേശീയ നേതൃത്വം പിന്‍വലിച്ചു. വൈസ് പ്രസിഡന്റുമാരായ എന്‍.എസ്. നുസൂറിന്റെയും എസ്.എം. ബാലുവിന്റെയും സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.
യൂത്ത് കോണ്‍ഗ്രസ് വാട്സ്ആപ് ഗ്രൂപ്പിലെ ചാറ്റ് ചോര്‍ച്ച അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് അയച്ച കത്തുമായി ബന്ധപ്പെട്ടായിരുന്നു ഇവർക്കെതിരേ അച്ചടക്കനടപടിയുണ്ടായത്.
ഗ്രൂപ്പിലെ ചാറ്റ് പുറത്തായിട്ടും നടപടി എടുക്കുന്നില്ലെന്ന് കാണിച്ച് ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരേ നടപടി ആവശ്യപ്പെട്ട് നൂസൂറിന്റെയും ബാലുവിന്റെയും നേതൃത്വത്തില്‍ 12 നേതാക്കള്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു. ഈ കത്തുകള്‍ മാധ്യമങ്ങള്‍ക്ക് നല്കി എന്ന പേരിലായിരുന്നു ഇവര്‍ക്കെതിരേ നടപടി.
പാലക്കാട് നടന്ന ചിന്തന്‍ ശിബിരത്തിനിടെ വനിതാ അംഗത്തിന്റെ പീഡന പരാതി പുറത്തായതിന് പിന്നില്‍ ബാലുവാണെന്ന് അന്ന് നടപടി നേരിട്ട വിവേക് നായര്‍ ആരോപിച്ചതും വിവാദമായിരുന്നു.
പിന്നാലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് നുസൂറിനെയും ബാലുവിനെയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. കെപിസിസി പ്രസിഡന്റ് സുധാകരന് ആവശ്യപ്പെട്ടിട്ടുപോലും ഇവര്‍ക്കെതിരായ നടപടി യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചിരുന്നില്ല.
യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരുടെ സസ്പെന്ഷന് ദേശീയ നേതൃത്വം പിന്‍വലിച്ചു
10:44 AM Mar 03, 2023 | Deepika.com