കൊഹിമ: നാഗാലാൻഡിൽ അറുപത് സീറ്റുകളിൽ വനിതാ സ്ഥാനാർഥിത്വം ഉണ്ടായത് നാലു സീറ്റുകളിൽ മാത്രം. വിദ്യാഭ്യാസത്തിലും സംവരണത്തിലും സ്ത്രീകൾ നാഗാലാൻഡിൽ മുൻപന്തിയിലുണ്ടെങ്കിലും തെരെഞ്ഞെടുപ്പ് വരുന്പോൾ സ്ത്രീകളെ തഴയുന്നു എന്നതാണ് സംസ്ഥാനത്തെ പതിവ് രീതി.
എൻഡിപിപി രണ്ടു സീറ്റുകളിലാണ് വനിതകളെ മത്സരിപ്പിച്ചിരിക്കുന്നത്. ബിജെപിയും കോൺഗ്രസും ഓരോ വനിതാ സ്ഥാനാർഥികളെയാണ് മത്സരിപ്പിച്ചിരിക്കുന്നത്.
2017ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 33ശതമാനം സംവരണം സ്ത്രീകൾക്കായി ഏർപ്പെടുത്തിയപ്പോൾ സംസ്ഥാനത്ത് വലിയ ക്രമസമാധന പ്രശ്നങ്ങളാണ് ഉണ്ടായത്. സ്ത്രീകളെ അധികാരത്തിലെത്തിച്ചാൽ ഗോത്രവികാരം വ്രണപ്പെടുമെന്നാണ് പലരും കരുതുന്നത്. അതിനാലാണ് സ്ത്രീ പ്രാതിനിധ്യം രാഷ്ട്രീയപാർട്ടികളും സഖ്യകക്ഷികളും ഇല്ലാതാക്കുന്നത്.
അതേസമയം, നിലവിലെ ലീഡ് നില അനുസരിച്ച് നാഗാലാൻഡിൽ അറുപത് സീറ്റുകളിൽ 55 സീറ്റുകൾ ഉറപ്പിച്ച് ബിജെപി സഖ്യം മുന്നേറുകയാണ്. ഇതോടെ ബിജെപി-എൻഡിപിപി സഖ്യം കേവല ഭൂരിപക്ഷത്തിൽ അധികാരത്തിൽ തുടരുമെന്ന് ഉറപ്പായി. ഇതോടെ അഞ്ചാം തവണയും നെഫ്യൂ റിയോ മുഖ്യമന്ത്രിയാകുമെന്നും ഉറപ്പായി കഴിഞ്ഞു.
ഇതുവരെയുള്ള ലീഡ് നില അനുസരിച്ച് ബിജെപി സഖ്യം 55 സീറ്റിന് മുന്നിൽ നിൽക്കുകയാണ്. എൻപിഎഫിന് (നാഗാ പീപ്പിൾസ് ഫ്രണ്ട്) രണ്ട് സീറ്റും മറ്റുള്ളവർക്ക് മൂന്നുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
2018ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബിജെപി എൻഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്.
പ്രതിപക്ഷമായ കോൺഗ്രസ് 23 സീറ്റിലും നാഗാ പീപ്പിൾസ് ഫ്രണ്ടും 22 സീറ്റുകളിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന കരാർ പ്രകാരം എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്.
വോട്ടെടുപ്പിന് മുന്നേ തന്നെ നാഗാലാൻഡിൽ ഒരു ബിജെപി സ്ഥാനാർഥി ജയം ഉറപ്പിച്ചിരുന്നു. എതിർ സ്ഥാനാർഥി സ്ഥാനാർഥിത്വം പിൻവലിച്ചതിനെത്തുടർന്ന് അകുലുട്ടോ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കഷെറ്റോ കിനിമി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നാഗാലാൻഡിൽ സ്ഥാനാർഥികൾ നൂറിലേറെ; വനിതകൾ നാല് മാത്രം
09:47 AM Mar 02, 2023 | Deepika.com