ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ ഇന്നു വോട്ടെണ്ണൽ നടക്കും. മൂന്നിടത്തും 60 സീറ്റുകൾ വീതമാണുള്ളത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 31 സീറ്റാണ്. നാഗാലാൻഡിലും മേഘാലയയിലും 59 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്.
ത്രിപുരയിൽ ബിജെപിയും നാഗാലാൻഡിൽ ബിജെപി സഖ്യവും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. മേഘാലയയിൽ എൻപിപി വലിയ ഒറ്റക്കക്ഷിയാകുമെന്നും പ്രവചനമുണ്ട്. ത്രിപുരയിൽ ബിജെപി-ഐപിഎഫ്ടി സഖ്യവും സിപിഎം-കോൺഗ്രസ് സഖ്യവും തമ്മിലാണു പ്രധാന മത്സരം. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതി വന്നാൽ ഗോത്രവർഗ പാർട്ടിയായ തിപ്ര മോത്തയും നിർണായക ഘടകമാകും.
നാഗാലാൻഡിൽ എൻഡിപിപി-ബിജെപി സഖ്യം വിജയം ഉറപ്പിച്ചുവെന്നാണ് എല്ലാ ഏജൻസികളുടെയും പ്രവചനം. മേഘാലയയിൽ എൻപിപിയും ബിജെപിയും വെവ്വേറെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
സർക്കാർ രൂപവത്കരണത്തിന് ഇരു പാർട്ടികളും യോജിക്കാനാണു സാധ്യത. ഇതിനായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുമായി കൂടിക്കാഴ്ച നടത്തി. മേഘാലയയിൽ തൃണമൂൽ കോൺഗ്രസ് രണ്ടാമത്തെ വലിയ കക്ഷിയാകുമെന്നാണു പ്രവചനം.
ത്രിപുര, മേഘാലയ, നാഗാലാൻഡ് വോട്ടെണ്ണൽ ഇന്ന്
06:48 AM Mar 02, 2023 | Deepika.com