കേപ്ടൗൺ: പ്രത്യേകിച്ച് അത്ഭുതങ്ങളൊന്നും സംഭവിക്കാതിരുന്ന "സാധാരണ' ക്രിക്കറ്റ് ദിനത്തിൽ ഓസ്ട്രേലിയ വീണ്ടുമൊരു ലോക കിരീടം നേടി. ആശിച്ച്, മോഹിച്ച് ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കയെ 19 റൺസിന് തോൽപ്പിച്ച് വനിതാ ക്രിക്കറ്റിലെ ട്വന്റി -20 ലോക കിരീടം ആറാം തവണയും ഓസീസ് സ്വന്തമാക്കി.
ട്രോഫി കാബിനറ്റ് എന്ന പ്രക്രിയ ഉപേക്ഷിച്ച്, ചാക്ക് കെട്ടി ലോക കിരീടങ്ങൾ സൂക്ഷിക്കേണ്ട അവസ്ഥയിലുള്ള ഓസീസിന്റെ 21-ാം ഐസിസി ട്രോഫി ആണിത്. ഏഴ് ഏകദിന ലോകകപ്പുകൾ അടക്കം 13 ഐസിസി ട്രോഫികൾ വനിതകൾ സ്വന്തമാക്കിയപ്പോൾ, ചാമ്പ്യൻസ് ട്രോഫി, ഏകദിന- ടി-20 ലോകകപ്പ് എന്നിങ്ങനെ എട്ട് കിരീടങ്ങളാണ് പുരുഷപ്രജകൾ നേടിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ്, ടൂർണമെന്റിലെ താരം അഷ്ലി ഗാർഡ്നർ(29), ഫൈനലിലെ പ്ലേയർ ഓഫ് ദ മാച്ച് ബെത്ത് മൂണി(74*) എന്നിവരുടെ മികവിൽ 156 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പ്രോട്ടീയസിന്റെ ഇന്നിംഗ്സ് 137 റൺസിന് അവസാനിച്ചു.
സ്കോർ:
ഓസ്ട്രേലിയ 156/6(20)
ദക്ഷിണാഫ്രിക്ക 137/6(20)
അലീസ ഹീലി(18) നേരത്തെ പുറത്തായെങ്കിലും മൂണി ടീമിനെ മികച്ച സ്കോറിലെത്തിച്ചു. മെഗ് ലാനിംഗ്(10), എലീസ് പെറി(7) എന്നിവരെല്ലാം വേഗം കൂടാരം കയറിയെങ്കിലും ദക്ഷിണാഫ്രിക്കയെ മെരുക്കാൻ മൂണി മാത്രം മതിയായിരുന്നു. സമ്മർദം എന്ന വാക്കിന് ട്രോഫി എന്ന് സ്ഥിരമായി മറുപടി നൽകുന്ന ഓസ്ട്രേലിയൻ വീര്യം പ്രകടിപ്പിച്ച മൂണി, 53 പന്ത് നീണ്ട് നിന്ന് ഇന്നിംഗ്സിൽ ഒമ്പത് ഫോറുകളും ഒരു സിക്സും നേടി.
ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്നിം ഇസ്മായിൽ, മരിസാനെ കാപ് എന്നിവർ രണ്ടും നോൺകുലേക്കോ മലാബ, ക്ലോയി ട്രയോൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിൽ 61 റൺസ് നേടിയ ലോറ വൂൾവാർട്ട് അതിഥികൾക്ക് വിജയപ്രതീക്ഷ നൽകിയെങ്കിലും ലക്ഷ്യത്തിന് അകലെ വീണുപോയി. 16.3-ാം ഓവറിൽ മെഗൻ ഷുട്ടിന്റെ പന്തിൽ വിക്കറ്റിന് മുമ്പിൽ കുരുങ്ങി വൂൾവാർട്ട് പുറത്താകുന്നത് വരെ പ്രോട്ടീയസ് കിരീടം സ്വപ്നം കണ്ടിരുന്നു. അഞ്ച് ഫോറുകളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു വോൾവാർട്ടിന്റെ ഇന്നിംഗ്സ്.
25 റൺസ് നേടി ട്രയോൺ മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയിൽ പിടിച്ചുനിന്ന മറ്റൊരു ബാറ്റർ. കണിശമായ ഫീൽഡിംഗും റണ്ണൊഴുക്ക് തടയുന്ന ബൗളിംഗുമായി ഓസീസ് കളംനിറഞ്ഞതോടെ പ്രോട്ടീയസ് വീണുപോയി.
ജെസ് ജോണാസൺ, ഡാർസി ബ്രൗൺ, ഗാർഡ്നർ എന്നിവർ ഓസീസിനായി ഓരോ വിക്കറ്റ് വീതം നേടി.
ഒരു മാറ്റവുമില്ല; ഡബിൾ ഹാട്രിക്ക് കിരീടവുമായി ഓസീസ്
12:45 AM Feb 27, 2023 | Deepika.com