തൃശൂർ: പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ വയോധികനോട് അപമര്യാദയായി പെരുമാറിയതിനു സസ്പെൻഷനിലായ സിഐ ജീവനൊടുക്കാൻ ശ്രമിച്ചു. മീനാക്ഷിപുരം സർക്കിൾ ഇൻസ്പെക്ടറായിരുന്ന പി.എം. ലിബിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപമായിരുന്നു സംഭവം.
ഇന്ന് പോലീസ് സ്റ്റേഷനിൽനിന്നും മടങ്ങിയ ലിബിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സഹപ്രവർത്തകർ ഈ വിവരം മറ്റു പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. തുടർന്നു ഒല്ലൂരിലെയും പുതുക്കാട് പോലീസും ടോൾ പ്ലാസയിലേക്ക് എത്തിയപ്പോൾ ലിബി കാറിലും ശരീരത്തിലും പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ കാറിന്റെ ചില്ല് തകർത്ത് പോലീസുകാർ ലിബിയെ രക്ഷപ്പെടുത്തി. പിന്നീട് ലിബിയെ തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലിബിയെ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തെ തുടർന്നു വ്യാഴാഴ്ചയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം പരാതി പറയാൻ മീനാക്ഷിപുരം പോലീസ് സ്റ്റേഷനിലെത്തിയ വയോധികനെ സിഐ താമസിക്കുന്ന മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി മോശമായി പൊരുമാറിയെന്നാണു പരാതി.
അതിനുശേഷം പലതവണ ഇദ്ദേഹത്തെ സിഐ ശല്യം ചെയ്തു. ഫോണിലും താമസ സ്ഥലത്തും എത്തി ഭീഷണിപ്പെടുത്തി തുടങ്ങിയതോടെ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കു മാറ്റിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു സസ്പെൻഡ് ചെയ്തത്.
സസ്പെൻഷനിലായ സിഐ ജീവനൊടുക്കാൻ ശ്രമിച്ചു
06:59 PM Feb 24, 2023 | Deepika.com