ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി. രാമറാവുവിന്റെ ചെറുമകനും ചലച്ചിത്ര നടനുമായ നന്ദമൂരി താരക രത്ന(39) അന്തരിച്ചു. ബംഗളൂരുവിലെ നാരായണ ഹൃദയാലയ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
തെലുങ്ക് ദേശം പാർട്ടിയുടെ നേതാവായ താരക രത്ന, ആന്ധ്രയിലെ ചിത്തൂർ ജില്ലയിൽ വച്ച് പാർട്ടി സംഘടിപ്പിച്ച പൊതുജന റാലിക്കിടെയുണ്ടായ ഹൃദയാഘാതത്തെടുർന്ന് ചികിത്സയിലായിരുന്നു.
കുപ്പം മേഖലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് ആഴ്ച്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നില്ല.
എൻടിആറിന്റെ മകൻ മോഹനകൃഷ്ണയുടെ പുത്രനാണ് താരക് രത്ന. ടിഡിപി നേതാവും ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകൻ നരാ ലോകേഷ്, പ്രശസ്ത ചലച്ചിത്ര താരം എൻടിആർ ജൂനിയർ എന്നിവർ താരക രത്നയുടെ പിതൃസഹോദര പുത്രന്മാരാണ്.
2002-ൽ പുറത്തിറങ്ങിയ "ഒക്കട്ടി നമ്പർ കുറാഡു' എന്ന ചിത്രത്തിലൂടെയാണ് താരക് രത്ന അരങ്ങേറ്റം കുറിച്ചത്. എൻടിആർ കുടുംബത്തിലെ പുതുതലമുറയിലെ മിന്നുംതാരമായി എൻടിആർ ജൂനിയർ വളർന്നതോടെ താരക് രത്ന ചലച്ചിത്രമേഖലയിൽ നിന്ന് പിൻവാങ്ങി രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദീകരിക്കുകയായിരുന്നു.
താരക് രത്നയുടെ മരണത്തിൽ ചന്ദ്രബാബു നായിഡു, ചിരഞ്ജീവി തുടങ്ങിയ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
നടൻ നന്ദമൂരി താരക രത്ന അന്തരിച്ചു
01:09 AM Feb 19, 2023 | Deepika.com