ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മര്‍ദനമേറ്റ് ജവാന് കൊല്ലപ്പെട്ട സംഭവത്തില്‍ നീതി വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് തങ്ങളെ സന്ദര്‍ശിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഫെബ്രുവരി എട്ടിന് തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ പൊതു ടാങ്കിൽ തുണി കഴുകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് 29 കാരനായ പ്രഭു കൊല്ലപ്പെട്ടത്. പ്രഭുവിനെയും സഹോദരനെയും ഡിഎംകെ കൗൺസിലർ ചിന്നസ്വാമിയും മക്കളും ബന്ധുക്കളും കൂട്ടാളികളും ചേർന്ന് ഇരുമ്പുവടികളും വടിവാളുകളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
മർദനത്തിൽ പരിക്കേറ്റ പ്രഭുവിനെയും സഹോദരൻ പ്രഭാകറിനെയും ആശുപത്രിയിൽ പ്രവശിപ്പിച്ചുവെങ്കിലും പ്രഭു മരിക്കുകയായിരുന്നു.
"എന്റെ മകന് 28 വയസേ ഉണ്ടായിരുന്നുള്ളു. അവന് രണ്ട് കുട്ടികളുണ്ട്. അവരുടെ ഭാവി എന്താകും?. കുറ്റവാളികളായ ഒൻപത് പേർക്കും വധശിക്ഷ നൽകണം. ആരെയും വിട്ടയക്കരുത്. അവർക്ക് വധശിക്ഷ നൽകണം," കൊല്ലപ്പെട്ട ജവാന്റെ പിതാവ് മാടയ്യ പറഞ്ഞു.
അതേസമയം, ചിന്നസ്വാമിയുടെ മകൻ പ്രഭുവിനെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നിലത്തിട്ട് കഴുത്തിൽ ചവിട്ടിയെന്ന് ഭാര്യ ആരോപിച്ചു. പ്രഭുവിനോട്, അടുത്ത ദിവസം എങ്ങനെ ജോലിക്ക് പോകുമെന്ന് ചോദിച്ച് ഭീക്ഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞു.
"അവർക്ക് വധശിക്ഷ നൽകണം. ഞങ്ങൾക്ക് ഇപ്പോൾ ഭീഷണി തോന്നുന്നു. എന്റെ ഭർത്താവ് ഇപ്പോഴും സുഖം പ്രാപിച്ചുവരികയാണ്. അദ്ദേഹത്തിന് ആന്തരിക മുറിവുകൾ ഉണ്ട്. ഞങ്ങളുടെ ജീവന് എന്താണ് ഉറപ്പ്?. പരിക്കേറ്റ പ്രഭാകറിന്റെ ഭാര്യ പ്രിയ പറഞ്ഞു.
സംഭവത്തിൽ നേരത്തെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിഎംകെ കൗൺസിലർ ഉൾപ്പെടെ മൂന്ന് പേർ കൂടി ഇന്നലെ പിടിയിലായി.
ഡിഎംകെ നേതാവിന്റെ മർദനത്തിൽ ജവാൻ കൊല്ലപ്പെട്ട സംഭവം; നീതി വേണമെന്ന് കുടുംബം
02:03 AM Feb 17, 2023 | Deepika.com