ന്യൂഡൽഹി: ബിബിസി ഓഫീസുകളിലെ ആദായനികുതി പരിശോധനയെ വിമർശിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ചിലർക്ക് ഇന്ത്യൻ ഏജൻസികളെക്കാൾ വിശ്വാസം വിദേശ ചാനലുകളെയാണെന്ന് കിരണ്‍ റിജിജു പറഞ്ഞു.
ചിലർക്ക് ബിബിസിയെ വിശ്വാസമുണ്ട്. എന്നാൽ ഇന്ത്യൻ കോടതികളെ വിശ്വാസമില്ല. പ്രതികൂലമായ ഒരു വിധി വന്നാൽ അവർ സുപ്രീംകോടതിയെ പോലും ദുരുപയോഗം ചെയ്യുമെന്നും റിജിജു പറഞ്ഞു.
അതേസമയം മുംബൈയിലെ ബിബിസി ഓഫീസിലെ പരിശോധന പൂര്‍ത്തിയാക്കി ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസ് വിട്ടു. ജീവനക്കാരോട് ഉപകരണങ്ങളിലെ വിവരങ്ങൾ ഒന്നും കളയരുതെന്നും ആവശ്യപ്പെട്ടാൽ ഹാജരാകാനും ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഡോക്യുമെന്ററി സംപ്രേ ഷണം ചെയ്തതിനു പിന്നാലെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷന്റെ ഡൽഹി, മുംബൈ കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്.
അന്താരാഷ്ട്ര നികുതി, ആദായനികുതി ചട്ടങ്ങൾ ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് ബിബിസി കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. പരിശോധന മാത്രമാണു നടത്തിയതെന്നും റെയ്ഡ് അല്ലെന്നുമായിരുന്നു കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ വിശദീകരണം.
ചിലർക്ക് ഇന്ത്യൻ ഏജൻസികളെക്കാൾ വിശ്വാസം വിദേശ ചാനലുകളെ: കിരണ്‍ റിജിജു
10:09 PM Feb 16, 2023 | Deepika.com