കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അഡ്വ. സൈബി ജോസിനെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിലവില്‍ അറസ്റ്റ് ചെയ്യാന്‍ തീരുമാനമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസ് കക്ഷികളില്‍നിന്ന് പണം വാങ്ങിയെന്നാണ് കേസ്. എന്നാല്‍ ഈ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തനിക്കെതിരെ ഒരു കണ്ടെത്തലുമില്ലെന്ന് സൈബി കോടതിയില്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.
പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സൈബി ആവര്‍ത്തിച്ചു. എന്നാല്‍ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അത് അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്ന് കോടതി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന് എപ്പോള്‍ ആവശ്യപ്പെട്ടാലും സൈബി ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.
ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; സൈബി ജോസിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ
12:47 PM Feb 14, 2023 | Deepika.com