ബംഗളൂരു: കർണാടകയിലെ കൊപ്പൽ ജില്ലയിൽ പശു പറമ്പിൽ കയറിയതിന് ദളിത് സ്ത്രീയെ ഉയർന്ന ജാതിയിൽപ്പെട്ടതെന്ന് അവകാശപ്പെടുന്നയാൾ മർദിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കൊപ്പൽ കനകാകഗിരി താലൂക്കിലെ രാംപുരിലായിരുന്നു സംഭവം.
ശോഭാമ്മ ഹരിജൻ എന്ന വീട്ടമ്മയ്ക്കാണ് മർദനമേറ്റത്. അമരേഷ് കുമ്പാറാണ് (45) ശോഭാമ്മയെ മർദിച്ചത്. ശോഭാമ്മയുടെ ഒൻപത് വയസുള്ള മകളുടെ മുന്നിൽവച്ചാണ് അമരേഷ് മർദിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ ശോഭാമ്മയുടെ പശു കെട്ടഴിഞ്ഞുപോയി. രാവിലെയാണ് വിവരം വീട്ടുകാർ അറിയുന്നത്. ശോഭാമ്മയും ഭർത്താവും രണ്ട് ദിശകളിൽ പശുവിനെ അന്വേഷിച്ചുപോയി. അമരേഷിന്റെ വീട്ടിൽ പശുവുണ്ടെന്ന് അറിഞ്ഞ് ശോഭാമ്മ മകളെയും കൂട്ടി അവിടേയ്ക്കു ചെന്നു. പശുവിനെ അമരേഷ് വീടിനു മുന്നിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു.
പശു കൃഷിയിടത്തിൽ കയറി കൃഷി നശിപ്പിച്ചുവെന്ന് അമരേഷ് കുമ്പാർ പറഞ്ഞു. പശുവിനെ കയറൂരി വിട്ടതാണെന്ന് ആരോപിച്ച് അമരേഷ് മോശംഭാഷയിൽ ശോഭാമ്മയെ അധിക്ഷേപിച്ചു. ജാതിപ്പേര് വിളിച്ചും അധിക്ഷേപിച്ചു.
പിന്നീട് അവരുടെ മുഖത്ത് അമരേഷ് അടിച്ചു. നിലത്തുവീണപ്പോൾ ചെരുപ്പുകൊണ്ട് അടിച്ചു. മകൾ ഇതുകണ്ട് കരഞ്ഞ് നിലവിളിച്ചിട്ടും അയാൾ മർദനം തുടർന്നെന്ന് ശോഭാമ്മ പറയുന്നു.
സംഭവത്തിനു ശേഷം ശോഭാമ്മ ബന്ധുക്കളുടെ സഹായത്തോടെ അന്നുതന്നെ കനകഗിരി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ശോഭാമ്മ പിന്നീട് ആശുപത്രിയിൽ ചികിത്സതേടി.
അമരേഷിനെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം പോലീസ് കേസെടുത്തു. അമരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.
പശു പറമ്പിൽ കയറിയതിന് ദളിത് സ്ത്രീക്ക് മർദനം; അക്രമി അറസ്റ്റിൽ
10:52 PM Feb 09, 2023 | Deepika.com