ന്യൂഡൽഹി: 2004 മുതൽ 2014 വരെയുള്ള യുപിഎ ഭരണകാലം രാജ്യത്തിന് നഷ്ടമായ ദശകമായിരുന്നുവെന്നും(ലോസ്റ്റ് ഡെക്കേഡ്) കോൺഗ്രസ് നെഗറ്റിവിറ്റി പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ ബഹളത്തിനിടെ പാർലമെന്റിൽ നടത്തിയ മറുപടി പ്രസംഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
ഭീകരവാദികളുടെ ഭീഷണി മറികടന്നും കാഷ്മീരിലെ ലാൽ ചൗക്കിൽ താൻ ദേശീയ പതാക ഉയർത്തിയെന്ന കാര്യം മോദി ഓർമിപ്പിച്ചു. കാഷ്മീർ ഇന്ന് ശാന്തമാണ്, പലരും ഇത് മുതലാക്കി അവിടേക്ക് യാത്രകൾ നടത്തുന്നു.
1992-ൽ ഭീകരവാദികൾ ഉയർത്തിയ ഭീഷണി പോസ്റ്റർ മറികടന്ന് അവിടയെത്തി പതാക ഉയർത്തി. അമ്മയുടെ മുലപ്പാൽ കുടിച്ചവർ ഉണ്ടെങ്കിൽ കാഷ്മീരിൽ പതാക ഉയർത്തട്ടെ എന്നാണ് ഭീകരവാദികൾ പോസ്റ്ററിലൂടെ വെല്ലുവിളിച്ചത്. ഭയമില്ലാതെ, സുരക്ഷാസേനയുടെ അകമ്പടിയും ബുള്ളറ്റ് പ്രൂഫും ഇല്ലാതെ അവിടെയെത്തി പതാക ഉയർത്തി.
ഇപ്പോൾ രാജ്യത്തിന്റെ എല്ലാ കോണും സുരക്ഷിതമാണ്. അതിനാൽ മറ്റ് പലരും ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തി. കാഷ്മീരിലെ തിയേറ്ററുകളിൽ വർഷങ്ങൾക്ക് ശേഷം ഹൗസ്ഫുൾ ഷോകൾ കളിക്കുന്നു.
ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനിയുടെ പേര് പറഞ്ഞ് തനിക്കെതിരെ ആരോപണമുയർത്തിയ പ്രതിപക്ഷത്തെ, ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി നിശബ്ദമാക്കാനാണ് മോദി ശ്രമിച്ചത്. മോദി, മോദി വിളികൾക്കിടയിൽ പ്രതിപക്ഷത്ത് നിന്ന് സമാന താളത്തിൽ ഉയർന്ന അദാനി വിളികളെ പ്രധാനമന്ത്രി നേരിട്ടത് രാഷ്ട്രപതിയുടെ പ്രസംഗത്തിലെ വരികൾ ചൂണ്ടിക്കാട്ടിയായിരുന്നു.
നയപരമായ തളർച്ചയിൽ നിന്ന് രാജ്യം ഉയർന്നെന്ന രാഷ്ട്രപതിയുടെ വാക്കുകൾ ഏവരും അംഗീകരിച്ചതിൽ സന്തോഷമുണ്ട്. എങ്കിലും ജി -20 സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നത് ചിലർക്ക് ഇഷ്ടമായില്ലെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ കാലത്ത് പണപ്പെരുപ്പം രൂക്ഷമായിരുന്നു. അതിനാൽ അവർക്ക് എല്ലാ കാര്യത്തിനോടും നെഗറ്റിവിറ്റിയാണ്. കോൺഗ്രസിന്റെ തകർച്ച തുടർക്കഥയാകും. ഇന്ത്യയുടെ തകർച്ചയെപ്പറ്റിയുള്ള ഹാർവഡ് പഠനം ചൂണ്ടിക്കാട്ടിയവർ കോൺഗ്രസ് പാർട്ടിയുടെ വളർച്ചയും തളർച്ചയും പഠിക്കുന്ന ഹാർവഡ് റിപ്പോർട്ടും ശ്രദ്ധിക്കണം.
കഴിഞ്ഞ 25 വർഷമായി താൻ ജനങ്ങൾക്കിടയിൽ നേടിയെടുത്ത വിശ്വാസത്തെപ്പറ്റി മോദി പറഞ്ഞു. പ്രതിപക്ഷത്തിന്റെ കളവുകൾ ജനം തള്ളിക്കളയും. നിങ്ങളുടെ കള്ളങ്ങൾ കൊണ്ട് ഈ വിശ്വാസം തകർക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിഎ ഭരണകാലം നഷ്ട ദശകം; രാഹുലിന് മോദിയുടെ മറുപടി
05:56 PM Feb 08, 2023 | Deepika.com