തിരുവനന്തപുരം: ഇന്ധന സെസ് വർധിപ്പിച്ച നടപടിയിൽ എൽഡിഎഫിൽ ഭിന്നത. സെസ് കൂട്ടിയ തീരുമാനം സർക്കാർ പുനരാലോചിക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാരിനെ നേരിട്ട് അറിയിക്കുമെന്നും എൻസിപി അധ്യക്ഷൻ പി.സി.ചാക്കോ പറഞ്ഞു.
സെസ് വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ സർക്കാരിന് കഴിയുമെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസ് സമരത്തെയും എൻസിപി അധ്യക്ഷൻ വിമർശിച്ചു. മോദി സർക്കാർ ഇന്ധന വില വർധിപ്പിച്ചപ്പോൾ സമരം ചെയ്യാതെ പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇന്ധന സെസ് വർധിപ്പിച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ഇപ്പോഴത്തെ സമരം ജനകീയ പ്രതിഷേധമല്ലെന്നും യുഡിഎഫിന്റെ രാഷ്ട്രീയ സമരം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. പിണറായിയുടെ അഭിപ്രായത്തെ മുതിർന്ന സിപിഎം-സിപിഐ നേതാക്കളും പിന്താങ്ങി. നിലവിലെ സാഹചര്യത്തില്‍ ഇന്ധന സെസ് കുറച്ചാല്‍ അത് യുഡിഎഫിന് നേട്ടമാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
നാമമാത്രമായ വര്‍ധനവാണ് ഉണ്ടായതെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് സെസിൽ കുറവ് വരുത്താമെന്നും യോഗത്തിൽ തീരുമാനമുണ്ടായി.
ഇന്ധന സെസ്: എൻസിപിക്ക് അതൃപ്തി, എൽഡിഎഫിൽ ഭിന്നത
01:33 PM Feb 08, 2023 | Deepika.com