ന്യൂഡൽഹി: ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തിൽ തന്നെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരേ അപ്പീൽ നൽകാൻ ഡൽഹി പോലീസിനുണ്ടായ കാലതാമസം അംഗീകരിക്കാനാകില്ലെന്ന് കോണ്ഗ്രസ് എം.പി.ശശി തരൂർ ഡൽഹി ഹൈക്കോടതിയിൽ. 2021 ഓഗസ്റ്റ് 18-ന് എല്ലാ കുറ്റങ്ങളിൽനിന്നും തരൂരിനെ ഒഴിവാക്കിക്കൊണ്ട് വിചാരണ കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ 15 മാസത്തിനു ശേഷമാണ് ഡൽഹി പോലീസ് ഇതിനെതിരേ അപ്പീൽ സമർപ്പിച്ചതെന്ന് തരൂരിനായി മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ കോവിഡും അഭിഭാഷകനെ മാറ്റിയതും മൂലമാണു കാലതാമസമുണ്ടായതെന്നാണ് പോലീസിന്റെ വിശദീകരണം. ഹർജി പരിഗണിക്കുന്നത് മേയ് 17-ലേക്ക് മാറ്റുന്നതായി ജസ്റ്റീസ് ദിനേഷ് കുമാർ ശർമ്മ പറഞ്ഞു.
പുഷ്കറിനെ 2014 ജനുവരി 17-ന് രാത്രിയാണ് ആഡംബര ഹോട്ടലിന്റെ സ്യൂട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആത്മഹത്യാ പ്രേരണ, ക്രൂരത വകുപ്പുകൾ ചുമത്തി തരൂരിനെതിരേ കേസെടുത്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. പോസ്റ്റ്മോർട്ടത്തിലും മറ്റ് മെഡിക്കൽ റിപ്പോർട്ടുകളിലും ഇത് ആത്മഹത്യയോ കൊലപാതകമോ അല്ലെന്നു സ്ഥിരീകരിച്ചതോടെയാണ് തരൂരിനെ ഡൽഹി വിചാരണക്കോടതി കുറ്റവിമുക്തനാക്കിയത്.
സുനന്ദ പുഷ്കറിന്റെ മരണം:അപ്പീലിലെ കാലതാമസം അംഗീകരിക്കാനാകില്ലെന്നു തരൂർ
01:50 AM Feb 08, 2023 | Deepika.com