തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയ തീരുമാനം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. വിശദമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത്. ഇതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
നികുതി ആക്രമണത്തില്‍ തകര്‍ന്നിരിക്കുന്ന ജനത്തിന് ഇരുട്ടടിയായാണ് വെള്ളക്കരവും വര്‍ധിപ്പിച്ചതെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്കിയ എം.വിന്‍സന്റ് എംഎല്‍എ പറഞ്ഞു. ആരാച്ചാര്‍ക്കുള്ള ദയപോലും സര്‍ക്കാരിനില്ലെന്നും വിന്‍സന്റ് തുറന്നടിച്ചു.
വെള്ളക്കരം കൂട്ടാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത് നന്നായെന്നായിരുന്നു ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ മറുപടി. ജല അതോറിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞു.
ജല അതോറിറ്റി 4912.42 കോടി രൂപ സഞ്ചിത നഷ്ടം നേരിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 1263 കോടി കെഎസ്ഇബിക്ക് മാത്രം നല്കാന് ഉണ്ട്. ബ്ലീച്ചിംഗ് പൗഡര്‍ അടക്കം എല്ലാത്തിനും വില കൂടി. പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
എഡിബി ലോണ്‍ ബാധ്യത തീര്‍ക്കാനാണ് ചാര്‍ജ് വര്‍ധിപ്പിച്ചതെന്ന് വിന്‍സന്റ് എംഎല്‍എ പറഞ്ഞു. എഡിബി നല്കിയ എസ്റ്റിമേറ്റ് അനുസരിച്ചാണ് വെള്ളക്കരം കൂട്ടിയത്. എഡിബി കരാറില്‍ സിഐടിയു തന്നെ 27 ക്രമേക്കേടുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ഇന്ധനസെസും കെഎസ്ഇബി നിരക്ക് വര്‍ധനയും വെള്ളക്കരം കൂട്ടിയതുമെല്ലാം ചേര്‍ത്ത് സര്‍ക്കാര്‍ ജനങ്ങളെ പൊറുതിമുട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. വളരെ പ്രയാസപ്പെട്ട് ജീവിതം തള്ളി നീക്കുന്ന ജനങ്ങളുടെ കരണത്തടിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്നും സതീശന് കുറ്റപ്പെടുത്തി.
വിഷയത്തില്‍ മന്ത്രി റോഷി അഗസ്റ്റിനെതിരേ സ്പീക്കര്‍ റൂളിംഗ് നടത്തി. വെള്ളക്കരം കൂട്ടല്‍ ആദ്യം പ്രഖ്യാപിക്കേണ്ടത് സഭയില്‍ തന്നെയായിരുന്നുവെന്നും നയപരമായ തീരുമാനം സമ്മേളന കാലത്ത് സഭയില്‍ പ്രഖ്യാപിക്കുന്നതാണ് കീഴ്വഴക്കമെന്നും സ്പീക്കര്‍ അറിയിച്ചു.
പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
വെള്ളക്കരം വര്‍ധന: അടിയന്തരപ്രമേയം തള്ളി; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
02:24 PM Feb 07, 2023 | Deepika.com