തിങ്കളാഴ്ച വെളുപ്പിനായിരുന്നു റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനം നാശം വിതച്ചത്. തുർക്കിയിലെ ഗാസിയാൻടെപ് ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.രക്ഷാപ്രവർത്തനം തുടരുന്നതിനിടെ പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നരയോടെ വീണ്ടും വൻ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് എകിനോസു പട്ടണത്തിനു സമീപമുണ്ടായത്.
മരണം ഏറെയും സംഭവിച്ചതു തുർക്കിയിലാണ്. നൂറുകണക്കിനാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കായി രക്ഷാപ്രവർത്തകരും പ്രദേശവാസികളും തെരച്ചിൽ നടത്തിവരികയാണ്. തകർന്നുവീണ കെട്ടിടങ്ങളുടെ കൂന്പാരമാണ് എവിടെയും. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾ ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു ഭൂചലനം. തുർക്കിയിലെ ഇസ്കന്ദെരനിൽ ഒരു ആശുപത്രി ഭൂചലനത്തിൽ തകർന്നു. ആശുപത്രിയിലുണ്ടായിരുന്ന നവജാതശിശുക്കളെയും രോഗികളെയും സിറിയയിലേക്കു മാറ്റി. ഭൂചലനം നാശം വിതച്ച മേഖലയിലെ പരിമിതമായ ആശുപത്രികളെല്ലാം പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
സിറിയയിൽ ആഭ്യന്തരയുദ്ധംമൂലം ജനം നരകയാതന അനുഭവിച്ചിരുന്ന പ്രദേശത്താണു ഭൂചലനം നാശം വിതച്ചത്. സർക്കാർ അനുകൂല പ്രദേശം, പ്രതിപക്ഷ സ്വാധീന പ്രദേശം എന്നിങ്ങനെ മേഖല രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇവിടത്തെ സംഘർഷത്തിൽ അഭയാർഥികളായ ലക്ഷങ്ങളാണു തുർക്കിയുടെ പ്രദേശത്ത് എത്തിയിരിക്കുന്നത്. സർക്കാരിന്റെയും വിമതരുടെയും അധീനതയിലുള്ള പ്രദേശങ്ങളിൽ ഭൂചലനം നാശം വിതച്ചു. രണ്ടിടത്തും നൂറുകണക്കിനു പേർ മരിച്ചു.
പ്രതിപക്ഷ സ്വാധീനമേഖല, സിറിയയുടെ മറ്റു ഭാഗങ്ങളിൽനിന്നെത്തിയ 40 ലക്ഷം പേരാൽ നിറഞ്ഞിരിക്കുകയായിരുന്നു. ഇവരിൽ ഭൂരിഭാഗം പേരും, നേരത്തേ ബോംബിംഗിൽ തകർന്ന കെട്ടിടങ്ങളിലും താത്കാലിക ക്യാന്പുകളിലുമായിരുന്നു താമസിച്ചിരുന്നത്. ഈ കെട്ടിടങ്ങളെല്ലാം ഭൂചലനത്തിൽ തകർന്നടിഞ്ഞ നിലയിലാണ്. നൂറുകണക്കിനു പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർ അക്ഷീണപ്രയത്നം നടത്തിവരികയാണ്.
തുർക്കിയുടെ അതിർത്തിയിൽ സിറിയൻവിമതരുടെ അധീനതയിലുള്ള അസ്മാരിൻ എന്ന ചെറുപട്ടണത്തിൽ മരിച്ചനിലയിൽ അനേകം കുട്ടികളെ ആശുപത്രിയിലെത്തിച്ചത് ഹൃദയഭേദക കാഴ്ചയായി.