ഇസ്ലാമാബാദ്: മുൻ പാക്കിസ്ഥാൻ പ്രസിഡന്റ് റിട്ട. ജനറൽ പർവേസ് മുഷറഫ് (79) അന്തരിച്ചു. ഞായറാഴ്ച ദുബായിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തിന് ദുബായിയിലെ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
ബ്രിട്ടിഷ് ഭരണകാലത്തു സിവിൽ സർവീസിലായിരുന്ന സയ്യിദ് മുഷറഫുദ്ദീന്റ പുത്രനായി 1943 ഓഗസ്റ്റ് 11 ന് ഡൽഹിയിലായിരുന്നു മുഷറഫിന്റെ ജനനം. വിഭജനത്തെ തുടർന്നു പാക്കിസ്ഥാനിലെ കറാച്ചിയിലെത്തി.
കറാച്ചിയിലെ സെന്റ് പാട്രിക്സ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ലാഹോറിലെ ഫോർമാൻ ക്രിസ്ത്യൻ കോളജിൽ ഉന്നത വിദ്യാഭ്യാസം നേടി. പട്ടാള അട്ടിമറിയുടെ സഹായത്തോടെ അധികാരത്തിലെത്തിയ പാക്കിസ്ഥാനിലെ ഒടുവിലത്തെ പ്രസിഡന്റാണ് മുഷറഫ്. കാർഗിൽ യുദ്ധകാലത്ത് പാക് സൈനിക മേധാവിയായിരുന്നു.
1999 മുതൽ 2008 വരെയാണ് മുഷറഫ് പാക്കിസ്ഥാൻ ഭരിച്ചത്. കരസേന മേധാവിയായിരുന്ന മുഷറഫ് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. ഭാര്യ: സെഹ്ബ മുഷറഫ്. രണ്ടു മക്കളുണ്ട്.
അധികാരത്തിൽനിന്നും പുറത്തായതിനു ശേഷം അദ്ദേഹം രാജ്യംവിട്ടിരുന്നു. ഭരണഘടന റദ്ദാക്കിയ കുറ്റത്തിന് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാൽ പിന്നീട് വധശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു.
മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വധക്കേസിലും റെഡ് മോസ്ക് പുരോഹിതനെ കൊലപ്പെടുത്തിയ കേസിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2016 മാർച്ചിൽ മുഷറഫ് ചികിത്സയ്ക്കായി ദുബായിലേക്ക് പോയി. 2018-ൽ മാരകമായ രോഗം കണ്ടെത്തി.
പർവേസ് മുഷറഫ് അന്തരിച്ചു
02:32 PM Feb 05, 2023 | Deepika.com