മുംബൈ: മുംബൈയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കള്ളനാണയങ്ങളുമായി ഒരാളെ പിടികൂടി. മുംബൈ-ഡൽഹി പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മലാഡ് സ്വദേശിയായ ജിഗ്നേഷ് ഗാല എന്നയാളിൽ നിന്നും 9.4 ലക്ഷം രൂപ വിലമതിക്കുന്ന കള്ളനാണയങ്ങൾ കണ്ടെത്തിയത്.
നാണയങ്ങൾ പരിശോധനയ്ക്കായി അയച്ചു. നേരത്തെ, ഡൽഹി പോലീസിന്റെ പ്രത്യേകസംഘം കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ജിഗ്നേഷ് ഗാല എന്നയാളെക്കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് ഡൽഹി പോലീസ് ഫെബ്രുവരി ഒന്നിന് മുംബൈയിലെ ദിൻദോഷി പോലീസിനെ സമീപിച്ചു. തുടർന്നാണ് ഗാലയെ കസ്റ്റഡിയിലെടുത്തത്. കമ്മീഷന് വേണ്ടിയാണ് ഇയാൾ കള്ളനായണത്തിന്റെ ഇടപാട് ചെയ്തിരുന്നതെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ എട്ട് വർഷങ്ങളായി താൻ നാണയങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാറുണ്ടെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. തുടക്കത്തിൽ, സൂറത്തിലെ ബാങ്കുകളിൽ നിന്നും പ്രാദേശിക വ്യവസായികളിൽ നിന്നും അജ്ഞാതരായ വ്യക്തികളിൽ നിന്നും താൻ നാണയം ശേഖരിച്ചിരുന്നതായും ഇയാൾ മൊഴി നൽകി.
ഇതിനിടെ പരിചയപ്പെട്ട നരേഷ് കുമാർ എന്നയാൾ ഗാലയ്ക്ക് സ്ഥിരമായി നാണയങ്ങൾ നൽകി വരുന്നതായും പോലീസ് കണ്ടെത്തി. ജയ്പൂരിൽ നിന്ന് മുംബൈയിലേക്ക് വിവിധ ട്രാവലർ ബസുകളിലാണ് നരേഷ് കുമാർ നാണയങ്ങൾ എത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു.
പിന്നീട് ട്രാവൽ ഏജന്റുമാർ വഴിയും നാണയങ്ങൾ അയക്കാൻ തുടങ്ങി. ഓരോ പ്രാവശ്യവും എട്ട് മുതൽ പത്ത് ലക്ഷം രൂപ മൂല്യമുള്ള നാണയങ്ങളാണ് നൽകിയിരുന്നത്. ഏകദേശം രണ്ട് വർഷത്തിനുള്ളിൽ 15, 16 പ്രാവശ്യം ഇയാൾ നാണയങ്ങൾ എത്തിച്ചു നൽകിയതായും പോലീസ് കണ്ടെത്തി.
ജിഗ്നേഷ് ഗാലയെ ഡൽഹി പോലീസിന് കൈമാറി.
ലക്ഷങ്ങൾ വിലമതിക്കുന്ന കള്ളനാണയങ്ങളുമായി ഒരാൾ പിടിയിൽ
06:47 AM Feb 05, 2023 | Deepika.com