കോഴിക്കോട്: അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സുഹൃത്ത് ട്രെയിനില്‍നിന്ന് പുറത്തേക്കു തള്ളിയിട്ട ആസം സ്വദേശിയായ യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ ആസാം മുറിഗാവ് മുറാമീനി അബ്ദുള്‍ ഹസന്റെ മകന് മുഫാദൂറിനെ (26) പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ട്രെയിൻ മുക്കാലി-നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷന് ഇടയില്‍ കണ്ണൂക്കര എത്തിയപ്പോൾ സുഹൃത്ത് ഇയാളെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
കണ്ണൂരില്‍ നിന്നാണ് ആസാം സ്വദേശികള്‍ ട്രെയിനില്‍ കയറിയത്. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ തമ്മില്‍ മാഹി-വടകര റെയില്‍വേ സ്റ്റേഷന് ഇടയില്‍വച്ച് വാക്കേറ്റമുണ്ടായി. ഉന്തും തള്ളും നടന്നു.
തര്‍ക്കത്തിനിടെ മുഫാദൂര്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് സുഹൃത്തിനെ തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റയാൾ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഇയാളുടെ കൈയ്ക്കും കാലിനും ഒന്നിലധികം മുറിവുകളുണ്ടായിരുന്നു.
കോച്ചിലെ യാത്രക്കാര്‍ മുഫാദൂറിനെ പിടികൂടി വടകര പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സംഭവം നടന്നയുടന്‍ ചോമ്പാല പോലീസും ആര്‍പിഎഫും സ്ഥലത്തെത്തിയിരുന്നു. കസ്റ്റഡിയലുള്ള മുഫാദൂറിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ടയാള് മരിച്ചു
12:03 PM Feb 04, 2023 | Deepika.com