ജയ്പൂർ: ബിഹാറിലെ പാറ്റ്നയിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ "സുരക്ഷിതമായി' രാജസ്ഥാനിലെ ഉദയ്പൂരിലെത്തിച്ച ഇൻഡിഗോ എയർലൈൻസിനെതിരെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു.
തിങ്കളാഴ്ചയാണ് പാറ്റ്നയിലേക്കുള്ള യാത്രികൻ വിമാനം മാറി കയറിയത്. ന്യൂഡൽഹിയിൽ നിന്ന് പാറ്റ്നയിലേക്ക് പറക്കുന്ന ഇൻഡിഗോ 6ഇ - 214 വിമാനത്തിൽ യാത്രികൻ ടിക്കറ്റ് ബൂക്ക് ചെയ്തിരുന്നു. ബോർഡിംഗ് പാസെടുത്ത യാത്രികൻ തെറ്റായ കൗണ്ടർ വഴി 6ഇ - 319 വിമാനത്തിൽ കയറി, പാറ്റ്നയിൽ നിന്ന് 1400 കിലോമീറ്റർ ദൂരത്തുള്ള ഉദയ്പൂരിലെത്തുകയായിരുന്നു.
യാത്രികന്റെ ബോർഡിംഗ് പാസ് രണ്ട് തവണ സ്കാൻ ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും തെറ്റായ വിമാനത്തിൽ സഞ്ചരിക്കാനിടയായത് ഗുരുതരമായ തെറ്റാണെന്ന് ഡിജിസിഎ പറഞ്ഞു. ഇൻഡിഗോ കൗണ്ടറിലെ ജീവനക്കാരുടെ ശ്രദ്ധയില്ലായ്മ മൂലമാണ് ബാർകോഡ് സ്കാനിംഗിൽ പോലും സംഭവം അറിയാതിരുന്നതെന്ന് ഡിജിസിഎ കുറ്റപ്പെടുത്തി.
ഉദയ്പൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷമാണ് യാത്രികൻ തനിക്ക് പറ്റിയ തെറ്റ് തിരിച്ചറിയുന്നത്. ഇയാൾ വിവരം അറിയിച്ചപ്പോൾ മാത്രമാണ് സംഭവം ഇൻഡിഗോയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാളെ അടുത്ത ദിവസമുള്ള വിമാനത്തിൽ പാറ്റ്നയിലേക്ക് അയയ്ക്കുകയായിരുന്നു.
ജനുവരി 13-ന് സമാനമായ സംഭവം നടന്നിരുന്നു. അന്ന്, ഇൻഡോറിലേക്ക് ടിക്കെറ്റടുത്ത യാത്രികൻ വിമാനം മാറിക്കയറി നാഗ്പൂരിലാണ് എത്തിയത്.
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
06:35 PM Feb 03, 2023 | Deepika.com