ന്യൂഡൽഹി: മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിൽ 60 സീറ്റുകളിലേക്കും മത്സരിക്കുമെന്ന് ബിജെപി. നാഗാലാൻഡിൽ അധികാരത്തിലുള്ള നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടിയുമായി ചേർന്ന് 20 സീറ്റുകളിലും ബിജെപി മത്സരിക്കും.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാകും മേഘാലയയിൽ ബിജെപി തെരഞ്ഞെടുപ്പു പ്രചാരണം നടത്തുകയെന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി നേതാവ് ഋതുരാജ് സിൻഹ പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അഴിമതിവിമുക്ത ഭരണവും വികസനവും ഉറപ്പാക്കുമെന്നും സിൻഹ കൂട്ടിച്ചേർത്തു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായുള്ള വികസനപദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടും ഭരണ രംഗത്തുള്ളവരുടെ കെടുകാര്യസ്ഥത വികസന പദ്ധതികൾ മന്ദഗതിയിലാക്കുന്നതായും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. നാഷണൽ പീപ്പിൾസ് പാർട്ടി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സംഗ്മ ബിജെപിയുമായി സഖ്യത്തിലായിരുന്നെങ്കിലും വിവിധ വിഷയങ്ങളിൽ ഇരു പാർട്ടികൾക്കിടയിൽ വിയോജിപ്പു ശക്തമാണ്.
കഴിഞ്ഞ മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിൽ 47 സീറ്റുകളിൽ മത്സരിച്ച ബിജെപിക്ക് രണ്ടു സീറ്റു മാത്രമാണു നേടാനായത്. ഇരു സംസ്ഥാനങ്ങളിലും ഫെബ്രുവരി 27നാണ് വോട്ടെടുപ്പ്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.
മേഘാലയയിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്നു ബിജെപി
05:15 AM Feb 03, 2023 | Deepika.com