ലണ്ടൻ: ലൈംഗികാത്രിക ആരോപണം നേരിടുന്ന ഇംഗ്ലിഷ് ഫുട്ബോൾ താരം മേസൺ ഗ്രീൻവുഡിനെതിരായ കേസുകൾ പിൻവലിച്ചു. പ്രധാന സാക്ഷികളിലൊരാൾ കൂറുമാറിയതായും പുതിയ തെളിവുകൾ പ്രകാരം പീഡനക്കുറ്റം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കേസ് പിൻവലിച്ചത്.
2022 ജനുവരിയിലാണ് ഗ്രീൻവുഡിനെതിരെ മുൻ കാമുകി ഓൺലൈനിലൂടെ പീഡനപരാതി ഉന്നയിച്ചത്. തുടർന്ന് താരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പീഡനശ്രമം, ശാരീരിക ആക്രമണം, അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഗ്രീൻവുഡിനെതിരെ ചുമത്തിയത്. 2018 മുതൽ 2021 വരെയുള്ള കാലത്താണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്ന് പരാതിക്കാരി അറിയിച്ചിരുന്നു.
പുതിയ തെളിവുകളും വെളിപ്പെടുത്തലുകളും അനുസരിച്ച് കേസ് പിൻവലിക്കുകയാണെന്നും ഗ്രീൻവുഡിനെതിരെ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ധൈര്യപൂർവം മുന്നോട്ട് വരാമെന്നും അധികൃതർ അറിയിച്ചു.
കേസ് ചാർജ് ചെയ്തത് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ നിന്ന് ഗ്രീൻവുഡിനെ ഒഴിവാക്കിയിരുന്നു. കേസിന് പിന്നാലെ സ്പോർട്സ് ഉപകരണ നിർമാതാക്കളായ നൈക്കിയും ഫിഫ ഓൺലൈൻ ഗെയിം നിർമാതാക്കളായ ഇഎ സ്പോർട്സും താരവുമായുള്ള കരാർ ഉപേക്ഷിച്ചിരുന്നു.
യുണൈറ്റഡ് താരം ഗ്രീൻവുഡിനെതിരായ പീഡനക്കേസ് പിൻവലിച്ചു
09:50 PM Feb 02, 2023 | Deepika.com