പാരീസ്: രാജ്യാന്തര ഫുട്ബോളില്‍നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രാന്‍സ് പ്രതിരോധതാരം റാഫേല്‍ വരാനെ. പ്രതിഭാശാലികളായ യുവ കളിക്കാർക്കായി കളംവിടുകയാണെന്ന് ഫ്രാന്‍സിന്റെ എക്കാലത്തേയും മികച്ച സെന്റർ ബാക് ആയിരുന്ന 29 കാരൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കൽ തീരുമാനം അറിയിച്ചത്.
ഫ്രാൻസിന്റെ വെറ്ററൻ ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ് വിരമിച്ചതിനു പിന്നാലെയാണ് വരാനെയും ദേശീയ കുപ്പായത്തിൽ കളിമതിയാക്കുന്നത്. 2013 ൽ രാജ്യത്തിനായി അരങ്ങേറിയ വരാനെ കടുംനീലക്കുപ്പായത്തിൽ 93 മത്സരങ്ങൾ കളിച്ചു. 2018 ൽ ഫ്രാൻസിനെ ലോകകപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ടൂർണമെന്റിൽ ഫ്രാന്‍സിനായി എല്ലാ മത്സരങ്ങളിലും വരാനെ കളിച്ചു.
ആ വര്‍ഷം ലോകകപ്പിനുപുറമേ ചാമ്പ്യന്‍സ് ലീഗ് നേടിയ റയല്‍ മഡ്രിഡ് ടീമിലും വരാനെ അംഗമായിരുന്നു. ഒരേ വര്‍ഷം തന്നെ ലോകകപ്പ് ജേതാവും ചാമ്പ്യന്‍സ് ലീഗ് ജേതാവുമാകുന്ന നാലാമത്തെ മാത്രം താരമായിരുന്നു വരാനെ. ഖത്തർ ലോകകപ്പിൽ ഫൈനൽവരെയെത്തിയ ഫ്രഞ്ച് ടീമിന്റെ പ്രതിരോധ കോട്ടകാത്തത് വരാനെയുടെ നേതൃത്വത്തിലായിരുന്നു.
ദേശീയ ടീമിനായി അഞ്ച് ഗോളും താരം നേടിയിട്ടുണ്ട്. ക്ലബ്ല് ഫുട്ബോളില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ താരമാണ്. 2020-21 യുവേഫ നാഷന്‍സ് ലീഗും നേടിയിട്ടുണ്ട്.
ഫ്രഞ്ച് കോട്ടകാക്കാൻ ഇനി വരില്ല; വരാനെ രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ചു
09:51 PM Feb 02, 2023 | Deepika.com