ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ആം അദ്മി പാർട്ടി ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഇഡി നൽകിയ അനുബന്ധ കുറ്റപത്രത്തിലാണ് ഗുരുതര ആരോപണമുള്ളത്.
അഴിമതിയുടെ മുഖ്യസൂത്രധാരൻ മലയാളി വ്യവസായി വിജയ് നായർ ഉൾപ്പെടെയുള്ളവർ 100 കോടിയിലേറെ സമാഹരിച്ചെന്നും ഇഡി പറയുന്നു. ഈ പണത്തിന്റെ ഒരു ഭാഗമാണ് ഗോവ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.
കേജരിവാളും മദ്യ വ്യവസായിയും തമ്മിൽ ഫോണിൽ സംസാരിച്ചതിന് തെളിവുണ്ടെന്നും ഇഡി പറയുന്നു. ഇതിനായി ഉപയോഗിച്ചത് വിജയ് നായരുടെ ഫോൺ ആണെന്നും കുറ്റപത്രത്തിലുണ്ട്. ഇൻഡോസ്പിരിറ്റ്സ് മേധാവി സമീർ മഹേന്ദ്രുവുമായാണ് കേജരിവാൾ സംസാരിച്ചത്.
എഎപിയുടെ പ്രചാരണ വിഭാഗത്തിന്റെ ചുമതലയുള്ള വിജയ് നായർ തന്റെ ഫോണിൽ വീഡിയോ കോളിലൂടെയാണ് സമീറുമായി സംസാരിക്കാൻ കേജരിവാളിന് അവസരം ഒരുക്കിയത്.
സംഭാഷണത്തിനിടെ വിജയ് തന്റെ കുട്ടിയാണെന്നും അവനെ വിശ്വസിച്ച് മുന്നോട്ടുപോകണമെന്നും കേജരിവാൾ സമീറിനോട് പറഞ്ഞതായും ഇഡി കുറ്റപത്രത്തിൽ ആരോപിക്കുന്നു.
വിജയ് നമ്മുടെ കുട്ടി, വിശ്വസിക്കാം; ഇടനിലക്കാരനെ മദ്യവ്യവസായിക്ക് പരിചയപ്പെടുത്തി കേജരിവാൾ
06:59 PM Feb 02, 2023 | Deepika.com