കൊല്ലം: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ രണ്ടുപേരെ കൂടി പോലീസ് പ്രതി ചേര്‍ത്തു. ഷാനവാസിന്‍റെ കൈയില്‍ നിന്നും ലോറി വാടകയ്ക്ക് എടുത്ത ഇടുക്കി സ്വദേശി ജയനേയും മറ്റൊരു ലോറി ഉടമ അന്‍സറിനേയുമാണ് പ്രതി ചേര്‍ത്തത്.
ലോറി വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്ന് അന്‍സര്‍ പോലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഇയാളെ പ്രതി ചേര്‍ത്തത്. അന്‍സറും ജയനും ഒളിവിലാണ്.
ലഹരിക്കടത്തില്‍ ആലപ്പുഴയിലെ സിപിഎം നേതാവായ ഷാനവാസിനെതിരേ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു. ഷാനവാസ് ഹാജരാക്കിയ വാടകക്കരാര്‍ വ്യാജമല്ല. കരാര്‍ തയാറാക്കിയ അഭിഭാഷകയുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്ക് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പരിശോധച്ചപ്പോള്‍ പാന്‍മസാല പിടികൂടുന്നതിനും രണ്ടുദിവസം മുമ്പ് ഷാനവാസ് വാടക കരാര്‍ എഴുതിയിരുന്നുവെന്ന് വ്യക്തമായതായും അന്വേഷണ സംഘം പറയുന്നു.
കഴിഞ്ഞ ജനുവരി എട്ടിനാണ് 98 ചാക്കുകളില്‍ കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ ലക്ഷം പാന്‍മസാല പാക്കറ്റുകള്‍ കരുനാഗപ്പള്ളിയില്‍ വച്ച് പോലീസ് പിടിച്ചത്. കേസില്‍ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കരുനാഗപ്പള്ളി ലഹരിക്കടത്ത്: രണ്ടുപ്രതികൾ കൂടി; ഷാനവാസിന്‍റെ പങ്കിന് തെളിവില്ലെന്ന് പോലീസ്
08:58 AM Feb 02, 2023 | Deepika.com