അഹമ്മദാബാദ്: ഐസിസിയുടെ പൂർണാംഗത്വമുള്ള ഒരു രാജ്യത്തിന്റെ ട്വന്റി - 20 ക്രിക്കറ്റിലെ ഏറ്റവും വലിയ മാർജിനിലുള്ള തോൽവി എന്ന നാണംകെട്ട റിക്കാർഡ് ന്യൂസിലൻഡ് സ്വന്തമാക്കിയ മത്സരത്തിലെ ജയത്തോടെ ഇന്ത്യക്ക് മറ്റൊരു പരമ്പര നേട്ടം. മൂന്ന് മത്സര പരമ്പരയിലെ അവസാന പോരാട്ടത്തിലെ 168 റൺസിന്റെ ജയത്തോടെ 2 -1 എന്ന നിലയിൽ ലീഡെടുത്ത ഇന്ത്യ, ട്രോഫി കാബിനറ്റിൽ മറ്റൊരു കപ്പ് കൂടി എത്തിച്ചു.
കുട്ടിക്രിക്കറ്റിലെ കന്നി സെഞ്ചുറി കുറിച്ച് ടീമിലെ "കുട്ടി' താരം ശുഭ്മാൻ ഗിൽ നിറഞ്ഞാടിയ മത്സരത്തിൽ നീലപ്പട 234 റൺസാണ് കുറിച്ചത്. ട്വന്റി -20-യിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ഗില്ലിന്റെ(126*) കരുത്തിന് മുന്പിൽ കിവീസ് ബൗളർമാർ നിലംപരിശായി. വിജയത്തിലേക്ക് ബാറ്റ് വീശുന്നെന്ന തോന്നൽ ഒരിക്കൽ പോലും ഉയർത്താതിരുന്ന കിവീസ് വെറും 66 റൺസിനാണ് പുറത്തായത്.
സ്കോർ:
ഇന്ത്യ 234/4(20)
ന്യൂസിലൻഡ് 66/10(12.1)
35 റൺസ് നേടിയ ഡാരിൽ മിച്ചലിന് മാത്രമാണ് അതിഥി ബാറ്റിംഗ് നിരയിൽ ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ സാധിച്ചത്. 13 റൺസ് നേടിയ മിച്ചൽ സാന്റ്നറാണ് കിവീസിന്റെ രണ്ടാമത്തെ മികച്ച സ്കോറിനുടമ. നാല് ബാറ്റർമാർ ഡക്കിന് പുറത്തായപ്പോൾ, ഫിൻ അലൻ(1), ഡെവൺ കോൺവെ(1), ഗ്ലെൻ ഫിലിപ്സ്(2) എന്നിവരടക്കം അഞ്ച് പേർ ഒറ്റയക്ക സ്കോറിന് പുറത്തായി.
നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത നായകൻ ഹാർദിക് പാണ്ഡ്യയാണ് നീലപ്പടയുടെ ബൗളിംഗ് നിരയെ നയിച്ചത്. അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്ക്, ശിവം മാവി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ, 63 പന്തിൽ 12 ഫോറുകളും ഏഴ് സിക്സറുകളുമായി മൊട്ടേര സ്റ്റേഡിയത്തിലെ വിശാലമായ ഔട്ട്ഫീൽഡിനെ നിസാരവൽക്കരിച്ച ഗില്ലിന്റെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. നാലാം വിക്കറ്റിൽ നായകൻ ഹാർദിക് പാണ്ഡ്യ(30) - ഗിൽ സഖ്യം നേടിയ 103 റൺസാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
രണ്ടാം ഓവറിലെ രണ്ടാം പന്തിൽ ഇഷാൻ കിഷനെ(1) നഷ്ടമായ നീലപ്പടയുടെ ബാറ്റിംഗ് പതറുമെന്ന് തോന്നിപ്പിച്ചെങ്കിലും രാഹുൽ ത്രിപാഠി(44) ഗില്ലിന് മികച്ച പിന്തുണ നൽകി. സൂര്യകുമാർ യാദവിനെ ആക്രോബാറ്റിക് ക്യാച്ചിലൂടെ പുറത്താക്കിയ കിവീസിന് ഗില്ലെന്ന യാഗാശ്വത്തെ ഒരുതരത്തിലും പിടിച്ചുകെട്ടാൻ സാധിച്ചില്ല.
കിവീസിനായി ഡാരിൽ മിച്ചൽ, ഇഷ് സോധി, ബ്ലെയർ ടിക്നർ, മൈക്കൾ ബ്രേസ്വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
കില്ലർ ഗിൽ! കിവീസിന് റിക്കാർഡ് തോൽവി
10:32 PM Feb 01, 2023 | Deepika.com