തിരുവനന്തപുരം: കേന്ദ്ര ബജറ്റ് പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരും പണക്കാരെ കൂടുതൽ സന്പന്നരുമാക്കുന്നതാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അതിസന്പന്നരുടെ നികുതിയിലുള്ള സർചാർജ് 37 ശതമാനത്തിൽ നിന്നും 25 ശതമാനം ആക്കി കുറച്ചുകൊണ്ട് അവരെ കൈയയച്ചു സഹായിച്ചു.
അതേസമയം സാധാരണക്കാർക്ക് പ്രതീക്ഷിച്ച പോലുള്ള ആദായനികുതി ഇളവ് ലഭിച്ചതുമില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ,ബാങ്കുകൾ,എൽഐസി തുടങ്ങിയവയുടെ ഓഹരിയിലുണ്ടായ ഇടിവ് ബജറ്റിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിക്കുന്നു. അദാനിയുടെ കന്പനികളുടെ തകർച്ചയെ തുടർന്ന് ആടിയുലഞ്ഞ ഓഹരി വിപണിക്ക് ആത്മവിശ്വാസം പകരുന്ന തിരുത്തൽ നടപടികൾ ബജറ്റിലില്ല.
കർഷകർ,യുവജനങ്ങൾ, തൊഴിൽരഹിതർ തുടങ്ങി സാധാരണക്കാരെ നിരാശരാക്കിയെന്നും സുധാകരൻ പറഞ്ഞു. രാജ്യത്ത് പാവപ്പെട്ടവരായ ജനകോടികൾക്ക് അത്താണിയായ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ച് ദയാവധം നടത്തി.
യുപിഎ സർക്കാർ പാവപ്പെട്ട ജനങ്ങളെ പട്ടിണിയിൽനിന്നും കൈപിടിച്ച് ഉയർത്തിയ ഈ പദ്ധതി മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ദയാരഹിതമായി ഇല്ലായ്മ ചെയ്യുകയാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 89,400 കോടിയായിരുന്നത് 60,000 കോടിയായാണ് വെട്ടിക്കുറച്ചത്.നൂറുദിവസം തൊഴിൽ നിഷേധിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണിതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ബജറ്റ് പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരും പണക്കാരെ കൂടുതൽ സന്പന്നരുമാക്കുന്നത്: കെ.സുധാകരൻ
07:52 PM Feb 01, 2023 | Deepika.com