ന്യൂഡൽഹി: ബിജെപി, ആം ആദ്മി പാര്‍ട്ടി അംഗങ്ങള്‍ തമ്മിലുള്ള കൈയാങ്കളിയെ തുടര്‍ന്ന് മാറ്റിവച്ച ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് (എംസിഡി) മേയര്‍ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. മേയറെ തെരഞ്ഞെടുക്കുന്നതിനുള്ള കൗൺസിൽ യോഗം വിളിക്കാൻ എംസിഡി ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി മൂന്ന്, നാല്, ആറ് തീയതികളാണ് കേജരിവാൾ സർക്കാർ നിർദേശിച്ചത്.
ഒരു മാസത്തിൽ രണ്ടുതവണയാണ് കൈയാങ്കളിയെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നത്. എഎപി-ബിജെപി നേതാക്കൾ തമ്മിലുള്ള വാക്പോരിനെ തുടർന്ന് ജനുവരി ആറ്, 24 തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിൽ മേയറെ തെരഞ്ഞെടുക്കാനായില്ല. ജനുവരി ആറിന് ചേർന്ന ആദ്യ യോഗം കൂട്ടയടിയിൽ കലാശിച്ചു. പിന്നീട് 24ന് യോഗം ചേർന്നെങ്കിലും ബിജെപി കൗൺസിലർമാർ വീണ്ടും പ്രശ്നമുണ്ടാക്കിയതോടെ വോട്ടെടുപ്പ് നടന്നില്ല.
15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യംകുറിച്ചാണ് ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എഎപി മുന്നിലെത്തിയത്. 250 കൗണ്‍സിലര്‍മാരുള്ള കോര്‍പ്പറേഷനില്‍ 134 സീറ്റിലാണ് ആപ് ജയിച്ചത്. എങ്കിലും വിപ്പ് ബാധകമല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പിൽ അംഗങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാം. ഈ സാധ്യത മുതലെടുത്ത് മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ എല്ലാ ഒത്താശയും ചെയ്യുന്നതായി ആപ്പ് ആരോപിക്കുന്നു.
ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച
06:08 PM Feb 01, 2023 | Deepika.com