ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ അഭിസംബോധനയോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തത്. പ്രകടമായ പല മാറ്റങ്ങളും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി. ലോകത്തിന് ഇന്ത്യയോടുള്ള കാഴ്ചപ്പാട് തന്നെ മാറിയെന്ന് രാഷ്രപതി പറഞ്ഞു.
മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ പ്രതിപാദിച്ചുകൊണ്ടായിരുന്നു പ്രസംഗം. എല്ലാവരെയും സഹായിക്കുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. സ്വന്തം ആവശ്യങ്ങള്‍ക്കായി ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നില്ല. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം പലപ്പോഴും തേടുകയാണെന്നും രാഷ്ട്രപതി കൂട്ടിചേര്‍ത്തു.
ഇന്ത്യയെ നയിക്കുന്നത് ദൃഢനിശ്ചയമുള്ള ഭയമില്ലാത്ത സര്‍ക്കാരാണ്. അഴിമതിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തു. മുത്തലാഖ് നിര്‍ത്തലാക്കിയതും ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും സര്‍ജിക്കല്‍ സ്ട്രൈക്കും രാഷ്ട്രപതി പരാമര്‍ശിച്ചു. ഇത്തരത്തിലുള്ള തീരുമാനങ്ങളില്‍ നിഴലിക്കുന്നത് സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
2047 ലേക്കുള്ള അടിത്തറ പണിയുകയാണ് സര്‍ക്കാര്‍. രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങള്‍ ഇന്ന് സ്വപ്നം കാണാന്‍ പ്രാപ്തരായി. അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തെ പാവങ്ങളുടെ അടുക്കലേക്ക് എത്തി. വിവേചനമില്ലാതെ എല്ലാ സാമൂഹിക വിഭാഗങ്ങളുടെയും പുരോഗതി മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
അതേസമയം സര്‍ക്കാരിന്റെ സൗജന്യങ്ങള്‍ക്കെതിരെ രാഷ്ട്രപതി പരോക്ഷമുന്നറിയിപ്പ് നല്കി. എളുപ്പവഴിയുള്ള രാഷ്ട്രീയം വേണ്ടെന്നായിരുന്നു പരാമര്‍ശം.
ഇന്ത്യയെ നയിക്കുന്നത് ദൃഢനിശ്ചയമുള്ള ഭയമില്ലാത്ത സര്‍ക്കാര്‍; കേന്ദ്രത്തെ പ്രശംസിച്ച് രാഷ്ട്രപതി
12:58 PM Jan 31, 2023 | Deepika.com