പൊചെഫ്സ്ട്രൂം: നാരീശക്തി റിപ്പബ്ലിക്ക് ദിനത്തിലെ ഫ്ലോട്ടുകളിൽ ഒതുങ്ങേണ്ടതല്ലെന്ന് വിളിച്ചോതി പ്രഥമ വനിതാ അണ്ടർ 19 ലോകകീരിടം ഇന്ത്യ സ്വന്തമാക്കി. സിനീയർ ടീമിലെ സ്ഥിരാംഗം ഷഫാലി വർമ നയിച്ച ഇന്ത്യൻ ടീം ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്തു.
വനിതാ ക്രിക്കറ്റിൽ ഇന്ത്യക്കായി ആദ്യ കിരീടം സമ്മാനിച്ച് കൗമാരപ്പട, ആധികാരികമായിയാണ് കിരീടത്തിലേക്ക് എത്തിയത്. ഇംഗ്ലണ്ടിനെ വെറും 68 റൺസിനൊതുക്കിയ ഇന്ത്യ, ആറ് ഓവർ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി കിരീടം നേടി.
സ്കോർ:
ഇംഗ്ലണ്ട് 68/10(17.1)
ഇന്ത്യ 69/3(14)
ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ച ഇന്ത്യയുടെ തീരുമാനം ശരിവയ്ക്കുന്ന രീതിയിൽ ബൗളർമാർ നിറഞ്ഞാടി. പത്താം ഓവറിൽ 39/5 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനായി നാല് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. 19 റൺസ് നേടിയ റയാന മക്ഡോണാൾഡ് -ഗെ ആണ് ഇംഗ്ലിഷ് നിരയിലെ ടോപ് സ്കോറർ.
രണ്ട് വിക്കറ്റുകൾ വീതം നേടിയ പർഷവി ചോപ്ര, ടിറ്റ സധു, അർച്ചന ദേവി എന്നിവരാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്. ഷഫാലി, സോനം യാദവ്, മന്നത് കശ്യപ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് ക്യാപ്റ്റൻ ഷഫാലി(15), ശ്വേത സെഹ്റാവത്ത്(5) എന്നിവരെ വേഗം നഷ്ടമായെങ്കിലും സൗമ്യ തിവാരി(24), ഗോംഗാഡി തൃഷ(24) എന്നിവർ ചേർന്ന് വിജയം വേഗത്തിലാക്കി. ഹന്നാ ബേക്കറുടെ പന്തിൽ സിംഗിൾ നേടി വിജയം കുറിച്ച ശ്വേത തിവാരിയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ കിരീടം എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്.
വണ്ടർ വിമൻ! കൗമാര കിരീടം ഇന്ത്യക്ക്
08:07 PM Jan 29, 2023 | Deepika.com