പോലീസിന് നേരെ വടിവാൾ വീശി റസ്റ്റ് ഹൗസ് ഗുണ്ടകൾ; വെടിയുതിർത്ത് പോലീസ്

07:08 PM Jan 28, 2023 | Deepika.com
കൊല്ലം: അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദനക്കേസ് പ്രതികളെ പിടികൂടാന്‍ കൊല്ലം പടപ്പക്കരയില്‍ എത്തിയ പോലീസിന് നേരെ ആക്രമണം. വടിവാള്‍ വീശിയ ഗുണ്ടകള്‍ക്ക് നേരെ പോലീസ് വെടിയുതിർത്തു. മൂന്നു പ്രതികളാണ് പോലീസിനെ ആക്രമിച്ചത്. ഇതിൽ ഒരാളെ പിടികൂടാനായെങ്കിലും മറ്റു രണ്ടു പേർ കായലിൽ ചാടി രക്ഷപ്പെട്ടു.

ശനിയാഴ്ച പുലർച്ചെയാണ് സംഭവം. നാല് റൗണ്ട് വെടിയുര്‍ത്തെങ്കിലും ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. റസ്റ്റ് ഹൗസ് മര്‍ദനക്കേസിലെ പ്രതികളായ ആന്‍റണിയും ലിജോയും കുണ്ടറയിലെ ഒളിത്താവളത്തിലുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.

പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ വീടുവളഞ്ഞ് പിടികൂടാനുള്ള ശ്രമത്തിനിടെ ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് പിന്നാലെ ഓടിയപ്പോള്‍ പ്രതികള്‍ പോലീസിന് നേരെ വടിവാള്‍ വീശുകയായിരുന്നു. ഇതോടെ പ്രതികളില്‍നിന്ന് രക്ഷപ്പെടാന്‍ സിഐ നാല് തവണ വെടിയുതിര്‍ത്തു. ഇതിനിടെ ആന്‍റണിയും ലിജോയും കായലിൽ ചാടി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുവന്ന ചെങ്ങന്നൂര്‍ സ്വദേശിയായ ലിബിന്‍ വര്‍ഗീസിനെ റസ്റ്റ് ഹൗസിലെ മുറിക്കുള്ളില്‍ കെട്ടിയിട്ട ശേഷം ഗുണ്ടകൾ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് പല്ല് അടര്‍ന്നുമാറിയ നിലയിലാണ് ലിബിനെ പോലീസ് കണ്ടെത്തിയത്.