ഇസ്ലാമാബാദ് : നാണ്യപ്പെരുപ്പം കുത്തനെ ഉയർന്നതോടെ പാക് ജനത കൊടും ദാരിദ്ര്യത്തിലും പട്ടിണിയിലുമാണെന്ന് റിപ്പോർട്ട്. ഡോളറിനെതിരേ പാക് രൂപയുടെ വിനിമയനിരക്ക് കൂപ്പുകുത്തിയതോടെ പാക്കിസ്ഥാന് കടുത്ത പ്രതിസന്ധിയിലേക്കു പോകുകയാണെന്ന വാർത്തകളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഡോളറിനെതിരേ പാക് കറന്‍സിയുടെ മൂല്യം 255 രൂപയിലേക്കാണ് കൂപ്പുകുത്തിയത്. 24 രൂപയാണ് ഒറ്റദിവസംകൊണ്ട് കുറഞ്ഞത്. പുതിയ വിനിമയ നിരക്ക് സമ്പ്രദായം ആദ്യമായി അവതരിപ്പിച്ച 1999ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണിത്. അതീവഗുരുതരമാണ് പാക്കിസ്ഥാനിലെ നിലവിലെ സാന്പത്തികസ്ഥിതിയെന്നാണ് വിലയിരുത്തൽ.
ഐഎംഎഫിൽനിന്ന് കൂടുതല്‍ വായ്പ ലഭിക്കുന്നതിനുവേണ്ടി എക്സ്ചേഞ്ച് നിരക്കില്‍ അയവുവരുത്തിയതാണ് മുല്യം കുത്തനെ ഇടിയാൻ കാരണം. രൂപയുടെ മേലുള്ള നിയന്ത്രണം അവസാനിപ്പിക്കണമെന്നും വിപണിശക്തികൾ സ്വയം വിനിമയനിരക്ക് നിർണയിക്കുമെന്നുമുള്ള ഐഎംഎഫ് നിർദേശം സർക്കാർ അംഗീകരിച്ചതോടെയാണ് രൂപ തകർന്നടിഞ്ഞത്.
ഭക്ഷണത്തിനായി ജനങ്ങൾ തമ്മിലടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പങ്കുവച്ചിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെയാണ് ഉയർന്നിരിക്കുന്നത്. ഒരു പാക്കറ്റ് ധാന്യപ്പൊടിക്ക് 3,000 പാക്ക് രൂപയ്ക്കുമേൽ ഉയർന്നു. ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകൾ ജനങ്ങൾ പിടിച്ചെടുക്കുന്നതിന്റെയും കൊള്ളയടിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കാണാം.
ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമേരിക്കയോട് പാക്കിസ്ഥാൻ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
തകർന്നടിഞ്ഞ് പാക് രൂപ; പാക്കിസ്ഥാനിൽ ഭക്ഷണത്തിന് തെരുവിൽ അടികൂടി ജനം
12:51 PM Jan 27, 2023 | Deepika.com