മാഡ്രിഡ്: സ്പെയിനിലെ കാഡിസ് പ്രവിശ്യയിലെ രണ്ട് ദേവാലയങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഒരാൾ കൊലപ്പെട്ടു. ഒരു വൈദികനടക്കം നിരവധി പേർക്ക് പരിക്കേറ്റു.
അൽഗെകിരാസ് പട്ടണത്തിലെ സാൻ ഇസിദ്രോ, ന്യുഎസ്ത്രാ സെനോരാ ദെ പാൽമ എന്നീ ദേവാലങ്ങളിൽ ബുധനാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ന്യുഎസ്ത്രാ സെനോരാ ദെ പാൽമ ദേവാലയത്തിലെ ശുശ്രൂഷിയായ സേവനം ചെയ്യുന്ന ഡിയേഗോ വലൻസിയ എന്നയാളാണ് മരിച്ചത്. സാൻ ഇസിദ്രോ ദേവാലയ വികാരി ആന്റണി റോഡ്രിഗസിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
300 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയങ്ങളിലേക്ക് കുതിച്ചെത്തിയ അക്രമി, യാതൊരു പ്രകോപനവുമില്ലാതെ വടിവാൾ ഉപയോഗിച്ച് ജനങ്ങളെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വിശുദ്ധ ബലി അർപ്പിക്കുന്നതിനിടെയാണ് ഫാദർ ആന്റണി റോഡിഗ്രസിന് നേരെ ആക്രമണം നടന്നതെന്ന് അൽഗെകിരാസ് മേഖലയിലെ സലേഷ്യൻ കോൺഗ്രിഗേഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
സാൻ ഇസിദ്രോ ദേവാലയത്തിലെ വസ്തുക്കൾ തട്ടിത്തെറിപ്പിച്ച ശേഷം ഓടിപ്പോയ അക്രമി, ദെ പാൽമ ദേവാലയത്തിന് വെളിയിൽ നിൽക്കുകയായിരുന്ന വലൻസിയയെ വെട്ടി വീഴ്ത്തുകയായിരുന്നു.
സംഭവം നടന്ന ഉടൻതന്നെ അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൊറോക്കയിൽ നിന്നുള്ള അഭയാർഥിയാണ് പ്രതിയെന്നും സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യങ്ങളിൽ സ്ഥിരീകരണം ലഭ്യമല്ല.
സ്പെയിനിൽ ദേവാലയങ്ങളിൽ ആക്രമണം; ഒരാൾ മരിച്ചു
07:14 AM Jan 26, 2023 | Deepika.com